
വാഷിംഗ്ടൺ: ജോർദാനിലെ അൽ-അസ്രഖ് വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് യു.എസ് എഫ്-35 യുദ്ധവിമാനങ്ങൾ തകരുകയും മൂന്നെണ്ണത്തിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തുവെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അവകാശവാദം പൂർണ്ണമായും തള്ളി യുഎസ് സൈന്യം.
“അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടില്ല. ഇറാൻ തൊടുത്ത എല്ലാ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ വഴി തടയുകയോ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്തിട്ടുണ്ട്,” യു.എസ് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി.
ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ‘എം/ടി നൊറ’ എന്ന വാണിജ്യ എണ്ണക്കപ്പൽ മുന്നേറിയെന്ന ഇറാന്റെ വാദവും സെന്റകോം തള്ളിക്കളഞ്ഞു. ഉപരോധം കർശനമായി നടപ്പിലാക്കാൻ ഇരുപതിലധികം യുഎസ് യുദ്ധക്കപ്പലുകളും നൂറുകണക്കിന് വിമാനങ്ങളും ആയിരക്കണക്കിന് സൈനികരും മേഖലയിൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സെന്റകോം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.














