
വാഷിംഗ്ടൺ: ഇറാൻ്റെ ഭീഷണിയെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കടലിടുക്ക് വീണ്ടും തുറപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ സൈന്യം ശക്തമായ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ആഗോള വിപണിയിൽ എണ്ണ, വാതക വില കുതിച്ചുയരുകയാണ്.
ഇറാൻ്റെ തീരപ്രദേശങ്ങളും തുറമുഖങ്ങളും ഉപരോധിക്കാൻ പതിനായിരത്തിലധികം സൈനികരെ നിയോഗിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും നൂറോളം വിമാനങ്ങളും ഉപരോധത്തിൻ്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെൻട്രൽ കമാൻഡ്, തങ്ങൾ ഹോർമുസ് കടലിടുക്കല്ല ഉപരോധിക്കുന്നതെന്നും, മറിച്ച് ഇറാൻ്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളുമാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് യു.എസ് ഉപരോധം ആരംഭിച്ചത്. ഉപരോധം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 14 കപ്പലുകൾ അത് പാലിച്ചുകൊണ്ട് തിരിച്ചുപോയതായി സെൻട്രൽ കമാൻഡ് അറിയിച്ചു. നിയമങ്ങൾ പാലിക്കാത്ത ഏതൊരു കപ്പലിനും എതിരെ യു.എസ് “ശക്തി പ്രയോഗിക്കും” എന്ന് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ആയുധ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാൻ പെൻ്റഗൺ നടപടി തുടങ്ങി. ഇതിനായി ആയുധ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി പ്രമുഖ അമേരിക്കൻ വാഹന നിർമ്മാണ കമ്പനികളുടെ സി.ഇ.ഒമാരെ പെൻ്റഗൺ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. കമ്പനികളുടെ വലിയ ഫാക്ടറികളും ജീവനക്കാരെയും ആയുധ നിർമ്മാണത്തിനായി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് ചർച്ചകൾ നടന്നതെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്.
കടലിടുക്ക് വീണ്ടും തുറപ്പിക്കാൻ ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് സൈന്യം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുകയാണ്. ടാങ്കറുകൾ കുടുങ്ങിക്കിടക്കുന്നത് ആഗോള എണ്ണ, വാതക വില വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എണ്ണ നീക്കം തടസ്സപ്പെട്ടതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാണ്.
US sanctions on Iran: Shipping traffic in the Strait of Hormuz has stalled; Pentagon seeks help from auto companies to manufacture weapons















