
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്കയേറുന്നു. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നതായും കണക്കുകൾ പുറത്തുവന്നതോടെ യുഎസ് ഓഹരി വിപണിയായ വാൾസ്ട്രീറ്റിൽ ഇടിവ് രേഖപ്പെടുത്തി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും ഉയരുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് തിരിച്ചടിയായി ഇറാൻ വ്യോമപ്രതിരോധ-റഡാർ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് വിപണിയിൽ പ്രതിഫലനമുണ്ടായത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിന് പകരം കൂടുതൽ നീളുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായി ബി റൈലി വെൽത്ത് മാനേജ്‌മെന്റിലെ ആർട്ട് ഹോഗൻ വിലയിരുത്തി. ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസിലെ ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 4.2 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 3.8 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
സമാധാന ചർച്ചകൾ വൈകുന്നതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.1 ശതമാനം ഉയർന്ന് ബാരലിന് 92.43 ഡോളറിലെത്തി. “പണപ്പെരുപ്പമാകുന്ന തീ ആളിക്കത്തുന്നുണ്ടെങ്കിലും അത് അയൽപക്കത്തെ എല്ലാ വേലികളും കടന്ന് പടർന്നിട്ടില്ല. ഇത് വിപണിക്ക് താൽക്കാലികമായി ശ്വാസം വിടാനുള്ള അവസരം നൽകുന്നുണ്ട്,” എന്ന് പ്രമുഖ അനലിസ്റ്റ് സ്റ്റീഫൻ ഇന്നസ് അഭിപ്രായപ്പെട്ടു.












