
ന്യൂയോർക്ക്: നിർമ്മിത ബുദ്ധി മൂലം ഭാവിയിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. എല്ലാ ജോലികളും പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്യുന്നതിന് പകരം, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ടൂളുകൾ വികസിപ്പിക്കുന്നതിൽ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെറ്റാ കമ്പനിയിൽ നിന്നും എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് സക്കർബർഗിൻ്റെ ഈ പ്രതികരണം.
‘കോംപ്ലക്സ് ഐഡിയ ജനറേഷൻ’ എന്ന പരിപാടിയിൽ നൽകിയ തത്സമയ അഭിമുഖത്തിലാണ് സക്കർബർഗ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ തൊഴിൽ നഷ്ടം അനിവാര്യമാണെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നുണ്ടെങ്കിലും താൻ അതിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളെ കൂടുതൽ കാര്യക്ഷമമാക്കുന്ന “പേഴ്സണൽ സൂപ്പർ ഇൻ്റലിജൻസ്” സംവിധാനങ്ങളും വിപണിയിലെ കാര്യക്ഷമതയും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തിയാൽ തൊഴിൽ മേഖല കൂടുതൽ സജീവമാകുമെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.
എഐ രംഗത്തെ കടുത്ത മത്സരത്തിൽ മുന്നിലെത്തുന്നതിനായി വലിയ പുനഃസംഘടനയാണ് മെറ്റാ ഇപ്പോൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 8,000 തസ്തികകളാണ് അടുത്തിടെ മെയ് മാസത്തിൽ വെട്ടിക്കുറച്ചത്. ഇൻ്റഗ്രിറ്റി, സൈബർ സെക്യൂരിറ്റി, കോണ്ടൻ്റ് ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ബാധിച്ചത്. ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് ഇമെയിൽ വഴിയാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചത്.
തൊഴിൽ നഷ്ടപ്പെട്ട യു.എസിലെ ജീവനക്കാർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, സർവീസ് ഉള്ള ഓരോ വർഷത്തിനും രണ്ട് ആഴ്ചത്തെ അധിക ശമ്പളവും ഉൾപ്പെടെയുള്ള മികച്ച സെവറൻസ് പാക്കേജും 18 മാസത്തെ ആരോഗ്യ പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, അയ്യായിരത്തിലധികം വരുന്ന മറ്റ് ഒഴിവുകൾ റദ്ദാക്കിയ കമ്പനി, നിലവിലുള്ള 7,000 ജീവനക്കാരെ പുതിയ എഐ പ്രോജക്ടുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്തു.
കമ്പനിയുടെ ‘സൂപ്പർ ഇൻ്റലിജൻസ് ലാബ്’ വിപുലീകരിക്കുന്നതിനും പുതിയ പ്രതിഭകളെ ആകർഷിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളറാണ് മെറ്റാ നിക്ഷേപിക്കുന്നത്. ഈ വർഷം മാത്രം 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ ഇനത്തിൽ ചിലവഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വലിയ നിക്ഷേപങ്ങൾ കണ്ടെത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് നിലവിലെ പിരിച്ചുവിടലെന്ന് കമ്പനി വ്യക്തമാക്കുന്നു. മുൻപ് 50 പേർ ചെയ്തിരുന്ന ജോലി ചെയ്യാൻ ഇപ്പോൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ 10 പേർ മതിയെന്നിരിക്കെ, വലിയ ടീമുകളെ നിലനിർത്തുന്നത് കമ്പനിയുടെ വളർച്ചയെ ബാധിക്കുമെന്ന് സക്കർബർഗ് മുൻപ് സൂചിപ്പിച്ചിരുന്നു.
അതേസമയം, തൊഴിൽ മേഖലയിൽ എഐ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രമുഖ ടെക് കമ്പനികളുടെ സിഇഒമാർക്കിടയിൽ ഭിന്നിച്ച അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പകുതിയോളം എൻട്രി ലെവൽ വൈറ്റ് കോളർ ജോലികൾ ഇല്ലാതായേക്കാമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകുമ്പോൾ, നിലവിൽ അത്തരം ഒരു ‘തൊഴിൽ ദുരന്തം’ പ്രകടമല്ലെന്ന കൂടുതൽ ജാഗ്രതയോടെയുള്ള നിലപാടാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ സ്വീകരിക്കുന്നത്.
Zuckerberg clarifies stance after laying off 8,000 people; ‘AI won’t eliminate jobs, companies need to do this’















