
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം സങ്കീർണമാകുന്നതിനിടെ 1985 ൽ എയർ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ മാരകമായ ബോംബാക്രമണം വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ബ്രിട്ടീഷ് കൊളംബിയയിലെ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്നത് സംബന്ധിച്ച് നിരവധി വിശ്വനീയമായ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും തന്റെ രാജ്യം ഇവ അന്വേഷിക്കുകയാണെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ നിരസിച്ച ഇന്ത്യ അവ അസംബന്ധം എന്ന് വിശേഷിപ്പിച്ചു.
ഇതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള നിരവധിപേരർ 1985ലെ എയർ ഇന്ത്യ ആക്രമണത്തെ കുറിച്ച് പരാമർശിക്കുകയുണ്ടായി. കനിഷ്‌ക ചക്രവർത്തിയുടെ പേരിലാണ് ബോയിംഗ് 747 എന്ന് വിമാനത്തിന് പേരിട്ടത്. അതിനാൽ ഈ ആക്രമണം കനിഷ്‌ക ബോംബിങ് എന്നും അറിയപ്പെടുന്നു. ഇത് ഡൽഹിയും കാനഡയും തമ്മിലുള്ള ബന്ധവും വഷളാക്കി.

1985ല്‍ എയര്‍ ഇന്ത്യ വിമാനത്തിലെ 331 യാത്രക്കാരുടെ ജീവനെടുത്ത ബോംബാക്രമണത്തിന് പദ്ധതിയിട്ട തല്‍വീന്ദര്‍ സിംഗ് പാര്‍മറിന് അഭയം നല്‍കിയ രാജ്യമാണ് കാനഡ. ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയായിരുന്നു അന്ന് കാനഡയില്‍ അധികാരത്തിലിരുന്നത്. തല്‍വീന്ദറിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല.
” പാര്‍മറിനെ വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന നിരസിച്ചത് പിയറി ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ബ്രിട്ടീഷ് രാജ്ഞിയോട് ഇന്ത്യയ്ക്ക് വിധേയത്വമില്ലെന്ന് കാട്ടിയായിരുന്നു അഭ്യര്‍ത്ഥന നിരസിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കൈമാറല്‍ പ്രോട്ടോക്കോള്‍ ഇക്കാര്യത്തില്‍ ബാധകമല്ലെന്ന് കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യന്‍ പ്രതിനിധികളോട് പറയേണ്ടി വന്നു,” എന്ന് കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ടെറി മിലാവ്‌സ്‌കി പറഞ്ഞു.
1981ല്‍ രണ്ട് പഞ്ചാബ് പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പാര്‍മര്‍. 1983ല്‍ ഇയാള്‍ ജര്‍മനിയില്‍ വെച്ച് അറസ്റ്റിലാകുകയും ചെയ്തു. 1984ല്‍ മോചിതനായ ഇദ്ദേഹം കാനഡയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പാര്‍മര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. എന്നാല്‍ പഞ്ചാബ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. കാനഡയിലെ ഖലിസ്ഥാനി പ്രവര്‍ത്തകര്‍ അധികാരികള്‍ നോക്കിനില്‍ക്കെ തന്നെ പാര്‍മറെ സ്തുതിച്ച് രംഗത്തെത്തിയിരുന്നു. 1985ലെ എയര്‍ ഇന്ത്യ വിമാനത്തിലെ ബോംബാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനാണ് പാര്‍മര്‍ എന്ന് പിന്നീട് കണ്ടെത്തി.















