ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ 1,500 മുതൽ 3,000 വരെ പേർ മരിക്കാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇറാൻ സർക്കാർ അടിയന്തര തയ്യാറെടുപ്പുകൾ നടത്തിയതായി ജർമൻ മാധ്യമമായ ഡി വെൽറ്റ് റിപ്പോർട്ട് ചെയ്തു. രഹസ്യരേഖകളും ടെഹ്റാനിലെ മുനിസിപ്പൽ വൃത്തങ്ങളും ഉദ്ധരിച്ചാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നതിനാൽ വൻ ദുരന്തസാഹചര്യം ഉണ്ടായാൽ നേരിടുന്നതിനുള്ള പ്രത്യേക പദ്ധതിയും അധികൃതർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇറാനിയൻ റെഡ് ക്രസന്റും ദേശീയ ദുരന്തനിവാരണ സംഘടനയും ചേർന്ന് ഒന്നാം ഉപരാഷ്ട്രപതി മുഹമ്മദ് റെസ ആരിഫിന് നൽകിയ രഹസ്യ കത്തിലാണ് 1,500 മുതൽ 3,000 വരെ മരണസാധ്യത പ്രവചിച്ചതെന്ന് ഡി വെൽറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഖാംനെയുടെ പൊതുദർശനവും സംസ്കാരച്ചടങ്ങുകളും ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചതായി ഇറാൻ സർക്കാർ ടെലിവിഷൻ അറിയിച്ചു. തുടർന്ന് ചടങ്ങുകൾ ഇറാഖിലും തുടരും. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ടെഹ്റാനിൽ മാത്രം 1.5 മുതൽ 2 കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ പ്രതീക്ഷ.
വെള്ളിയാഴ്ച വൈകിട്ടോടെ തന്നെ നൂറുകണക്കിന് അനുയായികൾ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർഥനാ സമുച്ചയത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. ശനിയാഴ്ച രാവിലെ പൊതുദർശനത്തിനായി തുറന്നതോടെയാണ് ആളുകളെ പ്രവേശിപ്പിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ഖമനേയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച ടെഹ്റാനിലെ പ്രധാനവീഥികളിലൂടെ വിലാപയാത്ര നടത്തിയശേഷം തലസ്ഥാനത്തുനിന്ന് 120 കിലോമീറ്റർ അകലെയുള്ള വിശുദ്ധ നഗരമായ ഖോമിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച അവിടെ അനുസ്മരണച്ചടങ്ങുകൾ നടക്കും. ബുധനാഴ്ച ഖമനേയിയുടെ മൃതദേഹം ഇറാഖിലെ കർബലയിലേക്ക് കൊണ്ടുപോകും. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരക്കുട്ടിയും ഷിയാ മുസ്ലിങ്ങളുടെ പ്രതിരോധത്തിന്റെ പ്രതീകവുമായി കണക്കാക്കപ്പെടുന്ന ഇമാം ഹുസൈന്റെ ദർഗ സ്ഥിതി ചെയ്യുന്നത് കർബലയിലാണ്.
അതേദിവസം തന്നെ ഖമനേയിയുടെ ഭരണത്തിനെതിരായ പ്രതിഷേധങ്ങളുടെ വാർഷിക ദിനവുമാണ്. ആ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ ആയിരക്കണക്കിന് പേർ സുരക്ഷാസേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കർബലയിലെ ചടങ്ങുകൾക്കുശേഷം ഖമനേയിയുടെ മൃതദേഹം ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹദിലേക്ക് കൊണ്ടുപോകും. അവിടെയുള്ള ഇമാം റസാ ദർഗയിലാണ് സംസ്കാരം നടക്കുകയെന്ന് ഇറാൻ അധികൃതർ അറിയിച്ചു.ഇതിനിടെ, ഇറാൻ അമേരിക്കയുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാനെ ശക്തമായി തകർത്തെന്നും സംസ്കാരച്ചടങ്ങുകൾ നടത്താൻ ഒരാഴ്ചത്തെ അധികസമയം അനുവദിച്ചതായും ട്രംപ് പറഞ്ഞു.
“ഇറാനെ ഞങ്ങൾ കനത്ത തിരിച്ചടി നൽകി. അവർക്ക് എത്രയും വേഗം ധാരണയിലെത്തണമെന്നാണ് ആഗ്രഹം. സംസ്കാരച്ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം ഞങ്ങൾ അനുവദിച്ചു. അത് ഞങ്ങളുടെ ഔദാര്യമാണ്,” ട്രംപ് പറഞ്ഞു. ഷിയാ ഇസ്ലാമിലെ എട്ടാമത്തെ ഇമാമായ ഇമാം റസായുടെ ദർഗ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകരുടെ പ്രധാന കേന്ദ്രമാണ്. ദുഃഖങ്ങളിൽ നിന്ന് മോചനമോ പാപമോചനമോ തേടി ഇവിടെ എത്തുന്നവർക്ക് ആശ്വാസം ലഭിക്കുമെന്നാണ് ഷിയാ വിശ്വാസം. 2024-ലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉൾപ്പെടെ നിരവധി പ്രമുഖ ഷിയാ മതനേതാക്കളെയും ഇമാം റസാ ദർഗ പരിസരത്താണ് സംസ്കരിച്ചിരിക്കുന്നത്.
1989 മുതൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനേയി ഫെബ്രുവരി 28-നാണ് അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ 86-ാം വയസ്സിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അനുസ്മരണച്ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്. ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയി ചടങ്ങുകളിൽ പങ്കെടുക്കുമോയെന്നും ആളുകൾ ഉറ്റുനോക്കുകയാണ്. പിതാവിന്റെ മരണത്തിന് ഒരാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Tehran braces for up to 3,000 deaths during Khamenei funeral, says report












