‘ഹാം’, ഭൂമിയില്‍ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ ചിമ്പാന്‍സി; ഹാമിനെക്കുറിച്ചറിയാം

ഭൂമിയില്‍ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ ജീവി ലെയ്ക എന്ന നായ ആണ്. ബഹിരാകാശത്ത് കാലുകുത്തിയ ആദ്യത്തെ അമേരിക്കക്കാരന്‍ അലന്‍ ഷെപ്പേര്‍ഡാണ്. അലന്‍ ഷെപ്പേര്‍ഡ് പോകുന്നതിനും മുന്‍പ് ഒരു ചിമ്പാന്‍സി ബഹിരാകാശ യാത്ര നടത്തിയിരുന്നു. അതാണ് ഹാം. 1961 ജനുവരി 31-ന്, യുഎസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമായ മെര്‍ക്കുറി-റെഡ്സ്റ്റോണ്‍ 2 ദൗത്യത്തിലാണ് ഹാമിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. അറുപത് വര്‍ഷം മുമ്പാണ് നാസ അവനെ ബഹിരാകാശത്തേയ്ക്ക് അയച്ചത്.

ചരിത്രപരമായ ദൗത്യത്തിനായി ചിമ്പാന്‍സിയെ ഒരുക്കിയ ലബോറട്ടറിയുടെ ചുരുക്കപ്പേരാണ് ഹാം. ന്യൂ മെക്‌സിക്കോയിലെ ഹോളോമാന്‍ എയറോസ്‌പേസ് മെഡിക്കല്‍ സെന്ററാണ് ഹാമിനെ പരിശീലിപ്പിച്ചത്. ലബോറട്ടറിയുടെ കമാന്‍ഡറായ ലെഫ്റ്റനന്റ് കേണല്‍ ഹാമില്‍ട്ടണ്‍ ‘ഹാം’ ബ്ലാക്ക്ഷിയറിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പേരാണ് നല്‍കിയത്. 1957 ജൂലൈയില്‍ ഫ്രഞ്ച് കാമറൂണില്‍ നിന്ന് മൃഗങ്ങളെ കെണിവെച്ച് പിടിക്കുന്നവരാണ് ഹാമിനെ പിടികൂടിയത്. അവര്‍ ഹാമിനെ മിയാമിയിലെ സൂവിലേക്കയച്ചു. അവിടെ നിന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് ഹാമിനെ വാങ്ങിയത്.

1959 ജൂലൈയില്‍ ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസിലേക്ക് ഹാമിനെ കൊണ്ടുവന്നു. എയര്‍ഫോഴ്‌സ് ബേസില്‍ ഹാമിന് തീവ്ര പരിശീലനം നല്‍കി. മിന്നുന്ന നീല വെളിച്ചം കണ്ട് അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഒരു ലിവര്‍ വലിക്കുന്ന വിധം അവര്‍ അവനെ പഠിപ്പിച്ചു. ന്യൂറോ സയന്റിസ്റ്റായ ജോസഫ് വി. ബ്രാഡിയുടെ നേതൃത്വത്തിലാണ് രണ്ട് വയസ്സുള്ള ചിമ്പാന്‍സിക്ക് പരിശീലനം നല്‍കിയത്. മനുഷ്യരുമായി ധാരാളം സാമ്യമുള്ളതിനാലാണ് ബഹിരാകാശ ദൗത്യത്തിനായി ഒരു ചിമ്പാന്‍സിയെ തിരഞ്ഞെടുത്തത്.

ബഹിരാകശ ദൗത്യത്തിന് തയ്യാറെടുക്കുമ്പോള്‍ ഹാമിന് മൂന്നര വയസ്സാണ് പ്രായം. ഹാമിനെ വഹിച്ചുള്ള ബഹിരാകാശ പേടകം 150 മൈലിലധികം ഉയരത്തിലെത്തിയിരുന്നു. പേടകത്തില്‍ മണിക്കൂറില്‍ 5,000 മൈലിലധികം വേഗതയുമുണ്ടായിരുന്നു. പറക്കലിനിടെ, അവന്‍ നല്ല രീതിയില്‍ തന്റെ ദൗത്യത്തെ നിയന്ത്രിച്ചു. ഹാമിന്റെ യാത്ര 16 മിനിറ്റ് നീണ്ടുനിന്നു. ഏകദേശം 5800 മൈല്‍ വേഗതയില്‍, ഭൂമിയില്‍ നിന്ന് 157 മൈല്‍ ഉയരത്തില്‍ അവന്‍ സഞ്ചരിച്ചു. ഏകദേശം 6 മ്മ മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന് ഭാരക്കുറവ് അനുഭവപ്പെട്ടു. തീവ്രമായ വേഗത, ഗുരുത്വാകര്‍ഷണം, ഭാരക്കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, ഹാം തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചു. അതിനിടെ മെര്‍ക്കുറി കാപ്‌സ്യൂളിന് സമ്മര്‍ദ്ദം നഷ്ടപ്പെട്ടു. എന്നാല്‍, ഹാം തന്റെ സ്‌പെയ്‌സ് സ്യൂട്ട് ഉപയോഗിച്ച് രക്ഷിച്ചു.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അവന്റെ ക്യാപ്സ്യൂള്‍ സുരക്ഷിതമായി എത്തി. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷമാണ് അവനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മൂക്ക് മുറിഞ്ഞു എന്നതൊഴിച്ചാല്‍, പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെ അവന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അല്പം മന്ദഗതിയിലാണ് അവന്‍ ലിവര്‍ വലിച്ചതെങ്കിലും, ബഹിരാകാശത്ത് മനുഷ്യന്റെ മോട്ടോര്‍ നിയന്ത്രണം സാധ്യമാണെന്ന് ഈ നേട്ടം തെളിയിച്ചു. ബഹിരാകാശത്തെ ആദ്യത്തെ ചിമ്പാന്‍സിയായി അങ്ങനെ ഹാം മാറി.

1963ല്‍ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ഹാം വിരമിച്ചു. 1963 ഏപ്രില്‍ 5-ന്, ഹാമിനെ വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മൃഗശാലയിലേക്ക് മാറ്റി. അവിടെ ഹാം 17 വര്‍ഷം താമസിച്ചു. 1983 ജനുവരി 19-ന് 26 വയസ്സുള്ളപ്പോഴാണ് ഹാം മരിക്കുന്നത്. മരണശേഷം, ഹാമിന്റെ മൃതദേഹം ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പതോളജിയില്‍ നെക്രോപ്‌സിക്കായി നല്‍കി. ഹാമിന്റെ അസ്ഥികൂടം ഇപ്പോഴും മേരിലാന്‍ഡിലെ നാഷണല്‍ മ്യൂസിയം ഓഫ് ഹെല്‍ത്ത് ആന്റ് മെഡിസിനില്‍ സൂക്ഷിച്ചിരിക്കുന്നു.

More Stories from this section

family-dental
witywide