
ജറുസലേം: ലെബനനുമായുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഇസ്രായേലിൽ രാജ്യത്തുടനീളം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പിൻവലിച്ചു. രാജ്യം പൂർണ്ണമായ പ്രവർത്തനതലത്തിലേക്ക് മടങ്ങുകയാണെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കൻ ഇസ്രായേലിലെ അതിർത്തി മേഖലകളിൽ ശനിയാഴ്ച വൈകുന്നേരം വരെ ആളുകൾ ഒത്തുചേരുന്നതിന് നേരിയ നിയന്ത്രണങ്ങൾ തുടരുമെങ്കിലും ബാക്കി ഭാഗങ്ങളെല്ലാം സാധാരണ നിലയിലായി.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചത് മുതൽ നേരിട്ടുള്ള മിസൈൽ ആക്രമണങ്ങളും ഡ്രോൺ ഭീഷണികളും കണക്കിലെടുത്ത് സ്കൂളുകൾക്കും ഓഫീസുകൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യം പൂർണ്ണമായി തുറന്നുകൊടുക്കുന്നത്. യുദ്ധകാലത്ത് ചിലയിടങ്ങളിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും, ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും നീക്കിയത് ജനജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.ഭീഷണി ഒഴിഞ്ഞതോടെ ജനങ്ങൾ ആശ്വാസത്തിലാണ്.














