എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസര്‍ എസ്‌കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്‍, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഉപന്യാസം നോവല്‍ ചെറുകഥ കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്‌കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സൗഹൃദരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനുമായ ഡോ. എസ് കെ വസന്തന് ശാസ്ത്ര സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഡോ അനില്‍വള്ളത്തോള്‍, കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, കൂടിയല്ലാ ജനിക്കുന്ന നേരത്ത്, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യസംവാദങ്ങള്‍ തുടങ്ങിയവാണ് പ്രധാനപുസ്തകങ്ങള്‍. എന്റെ ഗ്രാമം, എന്റെ ജനത, അരക്കില്ലം എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

35 വര്‍ഷം കാലടി ശ്രീ ശങ്കര കോളേജിലും ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും അധ്യാപകനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും അതിനു ശേഷം ഡോക്ടറേറ്റും നേടിയിട്ടുണ്ട്.