
വാഷിങ്ടൺ: ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 22 അമേരിക്കൻ പൗരന്മാർ മരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പതിനാലു പേർ കൊല്ലപ്പെട്ടു എന്നായിരുന്നു ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. ഇപ്പോൾ മരണ സംഖ്യ ഉയർന്നിരിക്കുകയാണ്.
ഭീകര സംഘടനയായ ഹമാസ് ബന്ദികളാക്കിയ നൂറുകണക്കിന് ആളുകളിൽ യുഎസ് പൗരന്മാരും ഉൾപ്പെടുന്നുണ്ട്.
ആക്രമണത്തിൽ ഇസ്രായേൽ മരിച്ചവരുടെ എണ്ണം 1200 ആയി. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 1100ലധികം പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലിലെയും അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗത്തെയും ആളുകളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ചേരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
“ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുന്നു. ഇസ്രയേലിനുള്ള ഞങ്ങളുടെ പിന്തുണ ഉറപ്പുള്ളതും മാറ്റമില്ലാത്തതുമാണ്,” അദ്ദേഹം വ്യക്തമാക്കി.















