കടം ചോദിച്ചിട്ട് കൊടുത്തില്ല; ഹോട്ടലില്‍ കയറി പൊറോട്ടയിലും ബീഫിലും മണ്ണു വാരിയിട്ട് യുവാവ്

കൊല്ലം: പൊറോട്ടയും ബീഫും കടം ചോദിച്ചിട്ട് കൊടുക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഹോട്ടലിലുണ്ടായിരുന്ന പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിട്ടു. കടയുടമയെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം നടന്നത്. പലതവണ ഹോട്ടലില്‍ നിന്ന് കടമായി ഭക്ഷണം കഴിച്ചിട്ടുള്ള യുവാവ് വീണ്ടും കടം ചോദിച്ചതിനെത്തുടര്‍ന്നാണ് മുന്‍പ് കഴിച്ചതിന്റെ പണം തരാതെ ഇനി പൊറോട്ടയും ബീഫും തരില്ലെന്ന് കടയുടമ പറഞ്ഞത്. ഇതില്‍ പ്രകോപിതനായാണ് യുവാവ് ഭക്ഷണസാധനങ്ങളില്‍ മണ്ണ് വാരിയിട്ടത്.

സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാകോട് പുത്തന്‍നട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെയാണ് കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാറനാട് സ്വദേശികളായ രാധയും മകന്‍ തങ്കപ്പനും ചേര്‍ന്ന് നടത്തുന്ന ഹോട്ടലിലാണ് അനന്തു അക്രമം കാണിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.