
ജറുസലേം: ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഹമാസിന്റെ അറിയപ്പെടുന്ന എല്ലാ ഒളിത്താവളങ്ങളും “അവശിഷ്ടങ്ങൾ” ആക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ എല്ലാ ശേഷിയും തകർക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട്, ഗാസയിൽ താമസിക്കുന്ന എല്ലാവരോടും പിരിഞ്ഞു പോകാൻ നെതന്യാഹു അഭ്യർത്ഥിച്ചു. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു അവകാശപ്പെട്ടു.
ഈ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ച നെതന്യാഹു, എന്നാല്‍ പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും വ്യക്തമാക്കി. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്രം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. കുഞ്ഞുങ്ങളേയും അമ്മമാരുടേയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.












