
ജറുസലേം: അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഇസ്രായേലിൽ ആഭ്യന്തരയുദ്ധത്തിന് കടുത്ത സാധ്യതയുണ്ടെന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. പ്രമുഖ തിങ്ക് ടാങ്കായ ജ്യൂവിഷ് പീപ്പിൾ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ ജനകീയ സർവേയിലാണ്, ഇസ്രായേലിൽ ഒരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത യഥാർത്ഥവും ശക്തവുമാണെന്ന് 60 ശതമാനം ജനങ്ങളും വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നത്.
സാമൂഹികമായി രാജ്യം കടന്നുപോയ കഴിഞ്ഞ ഒരു വർഷം തികച്ചും മോശമായിരുന്നു എന്ന് 79 ശതമാനം പേർ വിലയിരുത്തുമ്പോൾ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് തങ്ങൾ തികഞ്ഞ നിരാശയിലാണെന്നാണ് 49 ശതമാനം ഇസ്രായേലികളും സാക്ഷ്യപ്പെടുത്തുന്നത്. ഭയപ്പെടുത്തുന്ന മറ്റൊരു കണ്ടെത്തൽ, നിലവിലെ പ്രധാനമന്ത്രിയോ മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളോ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ കൊലപാതകത്തിന് രാജ്യത്ത് ഉയർന്ന സാധ്യതയുണ്ടെന്ന് 52 ശതമാനം ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു എന്നതാണ്.
ഇസ്രായേലി സമൂഹം ശക്തമായ പ്രതിരോധശേഷിയും പ്രത്യാശയും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, രാജ്യം നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭിന്നതയിലൂടെയും ധ്രുവീകരണത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് യെദിദിയ സ്റ്റെം വ്യക്തമാക്കുന്നു. ബാഹ്യശത്രുക്കളേക്കാൾ രാജ്യത്തിന്റെ ആഭ്യന്തര വിള്ളലാണ് ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയെന്നും, ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യദാർഢ്യവും വളർത്തിയെടുക്കാൻ അടിയന്തരമായ ദീർഘകാല കർമ്മപദ്ധതി ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വാർത്തകൾ തുടരുന്നു.















