
ന്യൂഡൽഹി: വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ദസ്നാ ദേവിയുടെ പ്രധാന പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതി വീണ്ടും. താനും തന്റെ 1000 അനുയായികളും ഇസ്രയേലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് നരസിംഹാനന്ദ പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം അഭ്യർത്ഥിച്ച യതി നരസിംഹാനന്ദ, യുദ്ധത്തിന് സൗജന്യമായി സംഭാവന നൽകുമെന്ന് പറഞ്ഞു.
ഗാസയുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് വേണ്ടി സൗജന്യസേവനം ചെയ്യുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. തനിക്കും അനുയായികൾക്കും ഇസ്രയേലിൽ താമസമാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബർ 16ന് ന്യൂ ഡൽഹിയിലെ ഇസ്രായേൽ എംബസിയിൽ നിവേദനം സമർപ്പിക്കുമെന്നും യതി നരസിംഹാനന്ദ് വീഡിയോയിൽ വെളിപ്പെടുത്തി.
ഇതാദ്യമായല്ല യതി നരസിംഹാനന്ദ ഇത്തരം വിവാദ പ്രസംഗങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം ഹരിദ്വാറിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായിരുന്നു. 2021 ഡിസംബറിൽ മൂന്ന് ദിവസമായി നടന്ന ഹരിദ്വാർ ധർമ്മ സൻസദിലാണ് മതന്യൂനപക്ഷങ്ങൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. വിദ്വേഷ പ്രസംഗങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.













