
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് നാല് യാത്രക്കാർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.
രക്ഷാ പ്രവർത്തനങ്ങൾക്കായി ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. യാത്രക്കാർ ലഗേജുമായി ട്രാക്കിൻ്റെ വശങ്ങളിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ നമ്പർ 15904.
15 ആംബുലൻസുകളുമായി 40 അംഗ മെഡിക്കൽ സംഘം സ്ഥലത്തുണ്ട്, കൂടുതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പോകുന്നുണ്ട്.
12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് തന്നെ പാളം തെറ്റി. ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകളുടെ സമയക്രമത്തെ ഇത് ബാധിക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതായി നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ സിപിആർഒ പങ്കജ് സിംഗ് പറഞ്ഞു.
കതിഹാർ-അമൃത്‌സർ എക്‌സ്‌പ്രസ്, ഗുവാഹത്തി-ശ്രീമാതാ വൈഷ്‌ണോദേവി കത്ര എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഉച്ചയ്‌ക്ക് 2.35ഓടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡിഗഡ് സ്റ്റേഷനിൽ നിന്ന് അസമിലേക്ക് പുറപ്പെട്ട ട്രെയിനാണിത്. മോതിഗഞ്ച്-ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.















