
ജയ്പൂർ: രാജസ്ഥാനിലെ ചമ്പൽ താഴ്‌വരയിൽ നിന്ന് ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ 16 കാരനായ ഐഐടി ജെഇഇ മത്സരാർഥിയുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഈ വർഷം അഞ്ചാമത്തെ വിദ്യാർത്ഥി മരണമാണിത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന കോട്ട കോച്ചിങ് സെന്ററിലായിരുന്നു മധ്യപ്രദേശ് സ്വദേശിയായ രചിത് സോന്ധ്യ പഠിച്ചിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നായ്ക്കളുടെയും, ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ തിരച്ചിൽ ഇന്ന് വൈകുന്നേരം വരെ ഫലം കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ചമ്പൽ താഴ്‌വരയിലെ ഒറ്റപ്പെട്ടതും എത്തിപ്പെടാൻ കഴിയാത്തതുമായ സ്ഥലത്ത് കൗമാരക്കാരൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിദ്യാർത്ഥി കുന്നിൽ നിന്ന് താഴ്‌വരയിലേക്ക് ചാടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ, മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുട്ടിയുടെ മാതാപിതാക്കൾ പോസ്റ്ററുകൾ പ്രചരിപ്പിച്ചിരുന്നു.
പഠനസമ്മർദ്ദം മൂലം കോട്ടയിൽ മുമ്പും നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.













