ട്രാന്‍സ് വ്യക്തികളെ യുഎസ് സൈന്യത്തില്‍ നിന്നും പുറത്താക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ട്രംപിന്റെ വക്താവ് കരോലിന്‍ ലീവിറ്റ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍ ട്രംപ് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സണ്‍ഡേ ടൈംസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ സൈനിക നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ടീം നിഷേധിച്ചിരിക്കുകയാണ്.

ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. റിപ്പോര്‍ട്ടിനെ ഊഹാപോഹവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ വിശേഷിപ്പിച്ചു. ഫോക്സ് ന്യൂസ് അവതാരകനും മുതിര്‍ന്ന സൈനികനുമായ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിന്റെയും ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ നിലപാടിന്റെയും പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് വന്നത്.

പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍നിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമര്‍ശകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികളും ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ തവണ പ്രസിഡന്റായ കാലയളവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സൈന്യത്തില്‍ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു.