
മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അസ്‌ന എന്ന ഉഷ്ണ മേഖലാ കൊടുങ്കാറ്റായി മാറിയതായും ഒമാന്‍ തീരത്ത് നിന്നും 920 കിലോമീറ്റര്‍ അകലെയാണ് നിലവിലുള്ളതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഗുജറാത്ത് തീരം കടന്നശേഷം അറബിക്കടലിലുണ്ടായ അസാധാരണ ചുഴലിക്കാറ്റ് കാലാവസ്ഥാ വിദഗ്ധരെയടക്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാമ്.
1976ന് ശേഷം അറബിക്കടലിൽ ഇതാദ്യമായാണ് കരയിലൂടെ കടന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഇതൊരു അപൂർവ പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. കൂടാതെ മേഖലയിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ രീതികളെ വെല്ലുവിളിക്കുക കൂടിയാണ് ഈ പ്രതിഭാസം.
ഏറ്റവും അടുത്തുള്ള മഴ മേഘങ്ങളുടെ ദൂരം 760 കിലോമീറ്ററാണ്. കാറ്റിന്റെ വേഗത 30 മുതല്‍ 40 നോട്ട് വരെയാണ്. അസ്‌ന എന്ന് പാകിസ്ഥാനാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് ഒമാന്‍ കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
വരുന്ന ആഴ്ചയുടെ തുടക്കം മുതല്‍ ഒമാനില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.












