
കൈയും കാലും കൂട്ടിക്കെട്ടിയിരിക്കുന്ന ജോ ബൈഡൻ്റെ ചിത്രം പതിപ്പിച്ച ട്രക്കിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഡൊണാൾഡ് ട്രംപ്. ഇതിനെതിരെ വലിയ വിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്തു വന്നു.
നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് സ്ഥിരമായി രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ബൈഡൻ്റെ അനുയായികൾ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ വച്ച് ചിത്രീകരിച്ചതാണ് ഇത്. ട്രാഫിക് സ്റ്റോപ്പിൽ വച്ച് കൊല്ലപ്പെട്ട ന്യൂയോർക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥന് അന്തിമോപചാരം അർപ്പിക്കാൻ പോയതായിരുന്നു ട്രംപ് അവിടെ. ആ അവസരത്തിലാണ് ഈ വിഡിയോ ചിത്രീകരിച്ചത് എന്നു പറയപ്പെടുന്നു. യുഎസ് പതാക കൊണ്ട് പൊതിഞ്ഞ രണ്ട് ട്രക്കുകൾ റോഡിലൂടെ കടന്നുപോകുന്നത് വിഡിയോയിൽ കാണാം.. രണ്ടാമത്തെ ട്രക്കിൽ “ട്രംപ് 2024” എന്ന് എഴുതിയിട്ടുണ്ട്. വാഹനത്തിൻ്റെ പിൻഭാഗത്ത് കൈകളും കാലുകളും ബന്ധിച്ചിരിക്കുന്ന ബൈഡൻ്റെ ചിത്രവുമുണ്ട്.
Former President Donald Trump stoked a fresh controversy by posting a video featuring an image of President Joe Biden tied up in the back of a pickup truck. pic.twitter.com/sX557A50Ps
— The Times Of India (@timesofindia) March 31, 2024
“ട്രംപ് പതിവായി രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ആളുകൾ അദ്ദേഹത്തെ ഗൗരവമായി എടുക്കുന്ന സമയമാണിത് – ക്യാപിറ്റോൾ പോലീസ് ഉദ്യോഗസ്ഥരോടു ചോദിക്കൂ ജനുവരി 6 ന് നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത് ആരാണ് എന്ന്. ട്രംപിൻ്റെ അനുയായികൾ കോൺഗ്രസിന് നേരെ നടത്തിയ ആക്രമണത്തെ പരാമർശിച്ച്, ബൈഡൻ്റെ വക്താവ് മൈക്കൽ ടെയ്ലർ പറഞ്ഞു.
എന്നാൽ ട്രംപ് പ്രചാരണത്തിൻ്റെ വക്താവ് സ്റ്റീവൻ ച്യൂങ് പ്രതികരിച്ചത് ഇങ്ങനെയാണ്.: “ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരു പിക്കപ്പ് ട്രക്കിൻ്റെ പിൻഭാഗത്തായിരുന്നു ആ ചിത്രം. ഡെമോക്രാറ്റുകളും ചില കിറുക്കന്മാരും ട്രംപിനും കുടുംബത്തിനും എതിരെ നിന്ദ്യമായ പ്രചാരണം അഴിച്ചുവിടുകയാണ്. യഥാർത്ഥത്തിൽ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്ത് അയാളെ തകർക്കാൻ ശ്രമിക്കുകയാണ് അവർ’.
കൊണ്ടും കൊടുത്തും അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്.
Donald Trump posts video of hog-tied Biden















