
മസ്‌കറ്റ്: മിഡിൽ ഈസ്റ്റിൽ വീണ്ടും യു.എസ്-ഇറാൻ സൈനിക സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ശനിയാഴ്ചയായിരുന്നു ഉഭയകക്ഷി ചർച്ച നടന്നതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു.
മേഖലയിലെ നിലവിലെ നയതന്ത്ര ശ്രമങ്ങളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങളുമാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. കൂടുതൽ സൈനിക അക്രമങ്ങളിലേക്ക് കടക്കാതെ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഒമാന്റെ ശക്തമായ നിലപാട് അൽബുസൈദി കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന ധാരണാപത്രം മേഖലയിൽ കൂടുതൽ സുരക്ഷിതത്വത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും ഒമാൻ പ്രകടിപ്പിച്ചു.
സമാധാന കരാറിൽ വ്യക്തമാക്കിയതുപോലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനുള്ള അനുയോജ്യമായ സംവിധാനങ്ങളെക്കുറിച്ചും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി സംസാരിച്ചു. മിഡിൽ ഈസ്റ്റിൽ യുദ്ധം വീണ്ടും കടുത്തതോടെ നയതന്ത്ര ചർച്ചകൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച രാവിലെ ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിൽ എത്തിയത്.















