ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ

ഓസ്റ്റിൻ: മുതിർന്നവരുടെ മാത്രമല്ല, കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചും കൃത്യമായ നിയമങ്ങളുള്ള രാജ്യമാണ് അമേരിക്ക. ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്നതാണ് പുതിയ നിയമം. ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് (DFPS) ആണ് ഇക്കാര്യം അറിയിച്ചത്.

സ്കൂൾ വർഷം അവസാനിക്കുന്നതോടൊപ്പം കുട്ടികളെ വീട്ടിൽ തനിച്ചാക്കാനുള്ള സാധ്യതയേറുമെന്ന വസ്തുത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. മാതാപിതാക്കൾ ബോധവാന്മാരാകാനാണ് ഇത്തരം ശിക്ഷാനടപടികളെന്ന് ഡിഎഫ്പിഎസ് വ്യക്തമാക്കി.

ടെക്സസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുട്ടികൾക്കെതിരായ ചൂഷണ കേസുകളിൽ കൂടുതലും മാതാപിതാക്കളുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് പറയുന്നു. അതിനാൽ ഇനി കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കിലെടുക്കും. 2011-ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 75 ശതമാനം കുറ്റകൃത്യങ്ങളും നടന്നത് മാതാപിതാക്കളുടെ അനാസ്ഥകൊണ്ടാണെന്ന് കണക്കുകൾ പറയുന്നു.