നിർണായക പ്രഖ്യാപനവുമായി ട്രംപ്, ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനരാരംഭിച്ചു; ഭൂരിഭാഗവും എണ്ണ കയറ്റിയ കപ്പലുകളെന്ന് പ്രസിഡന്റ്

വാഷിംഗ്ടൺ: ഇറാനുമായുള്ള ചരിത്രപരമായ സമാധാന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിന് പിന്നാലെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ സ്വതന്ത്രമായി സഞ്ചരിച്ചുതുടങ്ങിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെയാണ് ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ലോകത്തെ അറിയിച്ചത്. “ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഇതിൽ ഭൂരിഭാഗവും എണ്ണ കയറ്റിയ കപ്പലുകളാണ്. പൂർണ്ണമായും സുരക്ഷിതവും ശുദ്ധവുമായ തെക്കൻ കടൽപ്പാതയിലൂടെയാണ് കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നത്. മറ്റ് യാത്രാ പാതകളും നിലവിലുണ്ട്,” ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.

കടലിടുക്ക് പൂർണ്ണമായി എന്ന് തുറക്കുമെന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരവിരുദ്ധമായ നിരവധി സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ വെച്ച് വെള്ളിയാഴ്ച കരാർ ഒപ്പിട്ടതിന് ശേഷമേ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൂ എന്നായിരുന്നു ട്രംപ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് മുൻപായി ‘ഗുഡ് മോർണിംഗ് അമേരിക്ക’ എന്ന പരിപാടിയിൽ പങ്കെടുത്ത യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഞായറാഴ്ച തന്നെ ഇരുരാജ്യങ്ങളും ഡിജിറ്റൽ സംവിധാനത്തിലൂടെ കരാറിൽ ഒപ്പുവെച്ചതായി വെളിപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്ഥിരമായ ടോൾ രഹിത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന ‘സാങ്കേതിക ചർച്ചകളിൽ’ തീരുമാനിക്കുമെന്നും വാൻസ് കൂട്ടിച്ചേർത്തു. അതേസമയം, തുടർചർച്ചകൾക്കായി നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ താൽക്കാലിക കാലാവധിയിൽ കപ്പലുകൾക്ക് സൌജന്യമായി കടന്നുപോകാൻ അനുവാദം നൽകുമെങ്കിലും, അതിനുശേഷം ടോൾ അല്ലെങ്കിൽ പ്രത്യേക ഫീസ് ഈടാക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകൾ പൂർണ്ണമായി നീക്കം ചെയ്യാത്തതിനാൽ കപ്പൽ ഗതാഗതം ഇപ്പോഴും അതീവ അപകടസാധ്യത നിറഞ്ഞതാണെന്നാണ് അന്താരാഷ്ട്ര ഷിപ്പിംഗ് ഇൻഡസ്ട്രി നൽകുന്ന മുന്നറിയിപ്പ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാകുന്നത് വരെ ഈ പാതയിലൂടെയുള്ള യാത്ര കപ്പലുകൾക്ക് വലിയ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide