
പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. 3 പേർക്ക് പരുക്കേറ്റു. ബലൂചിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ്റെ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാൻ സൈന്യത്തിൻ്റെ ഭാഗമായുള്ള എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ ഇറാഖിലും സിറിയയിലും ഇന്നലെ മിസൈൽ ആക്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
യാതൊരു പ്രകോപനവുമില്ലാതെ വ്യോമാതിർത്തി ലംഘിച്ചതും പ്രദേശത്തിനുള്ളിൽ നടത്തിയ ആക്രമണവും പാക്കിസ്ഥാൻ ശക്തമായി അപലപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഗാസയിൽ ഇസ്രേയലിന്റെ ശക്തവും ക്രൂരവുമായ ആക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ അക്രമണങ്ങൾ വിശാലമായ പ്രാദേശിക സംഘട്ടനത്തിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും തെക്കുകിഴക്കൻ ഇറാനിൽ പ്രവർത്തിക്കുന്ന 2012 ൽ സ്ഥാപിതമായ വിഘടനവാദി തീവ്രവാദ ഗ്രൂപ്പാണ് ജയ്ഷ് അൽ-അദ്ൽ (ആർമി ഓഫ് ജസ്റ്റിസ്). സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യമാണ് സംഘത്തിന്റെ ലക്ഷ്യം. മുമ്പ് ഇറാനെതിരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.ഇറാൻ പ്രവിശ്യയായ സിസ്താനിലെയും ബലൂചിസ്ഥാനിലെയും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് 11 ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി കഴിഞ്ഞ മാസം ജെയ്‌ഷ് അൽ-അദ്‌ലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Iran attacks alleged militant bases in Pakistan















