ട്രംപിന് അതിനിർണായകം, ഇറാൻ യുദ്ധത്തിന് പണം കണ്ടെത്താൻ അമേരിക്ക; ബജറ്റ് പ്രമേയം അടുത്ത ആഴ്ച ജനപ്രതിനിധി സഭയിൽ

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനുള്ള ഫണ്ട് ഉൾപ്പെടെയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂന്നാമത്തെ പ്രധാന അജണ്ട പാസാക്കുന്നതിനുള്ള ബജറ്റ് പ്രമേയത്തിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) അടുത്ത ആഴ്ച വോട്ട് ചെയ്യും. ഹൗസ് മജോരിറ്റി ലീഡർ സ്റ്റീവ് സ്കാലിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലിന്റെ അന്തിമ രൂപരേഖ തയ്യാറായിവരുന്നതേയുള്ളൂവെങ്കിലും, ഇറാൻ യുദ്ധത്തിനാവശ്യമായ തുക അനുവദിക്കുന്നതിനൊപ്പം ഫെഡറൽ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ട്രംപ് ആവശ്യപ്പെട്ട ചില നിർണായക മാറ്റങ്ങൾ വരുത്താനും ഈ ബില്ലിലൂടെ റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നുണ്ട്.

യുദ്ധച്ചെലവുകൾക്കും പെന്റഗണിന്റെ മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി ഏകദേശം 87.6 ബില്യൺ ഡോളറാണ് ട്രംപ് ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാൻ യുദ്ധത്തിനായി ഇത്രയും വലിയ തുക നീക്കിവെക്കുന്നതിനെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ശക്തമായി ന്യായീകരിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരവും വെടിക്കോപ്പുകളും അടിയന്തരമായി പുതുക്കേണ്ടതുണ്ടെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സമീപകാല സംഘർഷങ്ങളിൽ വലിയ തോതിൽ മിസൈലുകളും ബോംബുകളും മറ്റ് അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മഹാശക്തിയായ അമേരിക്കൻ സൈന്യത്തെ എല്ലാ സജ്ജീകരണങ്ങളോടും കൂടി നിലനിർത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും, ഇതിനെ ഡെമോക്രാറ്റുകൾ എതിർത്താൽ അവർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാനെതിരെയുള്ള യുദ്ധത്തിന് യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക അനുമതി ആവശ്യമുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് സ്പീക്കർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ ശത്രുരാജ്യങ്ങൾക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന നിലപാടിലാണ് സ്പീക്കർ മൈക്ക് ജോൺസൺ.

More Stories from this section

family-dental
witywide