കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; ഇത് സിബിഐ കസ്റ്റഡിയല്ല, ബിജെപി കസ്റ്റഡിയെന്ന് കവിത

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെ ഡല്‍ഹി കോടതി ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 15 ന് സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയത്.

അതേസമയം, ഇത് സി.ബി.ഐ. കസ്റ്റഡിയല്ല, ബി.ജെ.പി. കസ്റ്റഡിയാണെന്നാണ് കവിതയുടെ പ്രതികരണം. മാര്‍ച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്നാണ് 46 കാരിയായ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം തിഹാര്‍ ജയിലില്‍ നിന്ന് സിബിഐയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കവിതയെ കൂടുതല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സി.ബി.ഐ ഉദ്യോഗസ്ഥര്‍ അടുത്തിടെ കവിതയെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.

കൂട്ടുപ്രതിയായ ബുച്ചി ബാബുവിന്റെ ഫോണില്‍ നിന്നും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും കണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകളെ കുറിച്ച് കവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

K Kavitha to judicial custody till April 23