ഫ്ളോറിഡയിലെ ഡിസ്നി വേള്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞ പലസ്തീന്‍ പ്രക്ഷോഭകരെ അറസ്റ്റുചെയ്തു

ഫ്‌ളോറിഡ: ഫ്ളോറിഡയിലെ ഡിസ്നി വേള്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞ ഫലസ്തീന്‍ പ്രക്ഷോഭകരെ അറസ്റ്റു ചെയ്തു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം.

വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞത് പലസ്തീനിലെ ക്വീര്‍സ് ഫോര്‍ പാലസ്തീന്റെ ഫ്‌ലോറിഡ ചാപ്റ്ററില്‍ നിന്നുള്ള ഒരു കൂട്ടം ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാരായിരുന്നു. ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്ന്‌ ഇവിടെ എത്തിയ വാഹന യാത്രികരില്‍ പലരും രോഷാകുലരായതായും റിപ്പോര്‍ട്ടുണ്ട്. സംഘം പ്രതിഷേധവുമായി എത്തിയതിനു 11 മിനിറ്റിനു ശേഷം പൊലീസ് എത്തുകയും ഇവരെ അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയുമായിരുന്നു. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിന് സമീപം ഇന്റര്‍‌സ്റ്റേറ്റ് 4 ല്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേരെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തതായി ഫ്‌ലോറിഡ ഹൈവേ പട്രോളിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തങ്ങള്‍ എത്തിയപ്പോള്‍, എക്‌സിറ്റ് 67 ലെ അന്തര്‍സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പാതകളില്‍ ‘ഫ്രീ പാലസ്തീന്‍’ ബോര്‍ഡുകള്‍ കൈവശം വച്ചുകൊണ്ട് ഗതാഗതം തടസ്സപ്പെടുത്തുന്ന മൂന്ന് സ്ത്രീകളെ കണ്ടുമുട്ടിയതായും മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഓറഞ്ച് കൗണ്ടി ജയിലിലേക്ക് മാറ്റുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് അന്തര്‍സംസ്ഥാന റാമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് നീക്കി.