
ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ
ലാങ്കസ്റ്റർ വിൻധം റിസോർട്ട്: ആത്മീയ വചസുകൾ ധന്യമാക്കിയ വചനശുശ്രൂഷകളാലും പ്രാർത്ഥനാ മന്ത്രങ്ങളാലും മനസുകളെ നിർമലമാക്കി ദൈവത്തെ അടുത്തറിയുന്ന അനുഗ്രഹീത ദിനങ്ങളിലൂടെ കടന്നുപോകുകയാണ് വിൻധം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ്
കൺവെൻഷൻ സെന്ററിൽ ഒന്നുചേർന്നിരിക്കുന്ന വിശ്വാസി സമൂഹം.
കോൺഫറൻസിന്റെ മൂന്നാം ദിനമായ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 6.30 ന് ലിങ്കൺ തിയേറ്ററിൽ മലയാളം പ്രഭാത നമസ്കാരവും വീറ്റ് ലാൻഡിൽ ഇംഗ്ലീഷ് പ്രഭാത നമസ്കാരവും നടന്നു. 7 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. സണ്ണി ജോസഫ് വചന സന്ദേശം നൽകി. ഭാര്യയുടെ രോഗപരിചരണത്തിനായി ജോലിയിൽ നിന്ന് അവധിയെടുത്ത
ഒരാൾക്കു ജോലിയും മെഡിക്കൽ ഇൻഷുറൻസും നഷ്ടപ്പെട്ട കഥ അവരുടെ മകളിൽ നിന്ന് കേട്ട് അനുകമ്പയുണ്ടായി പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫാമിലി & മെഡിക്കൽ ലീവ് ആക്ട് (FMLA) നടപ്പാക്കിയതും, പ്രളയത്തിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ കഠിനാധ്വാനം ചെയ്ത നോഹയും, കന്യക മറിയാമിനെ ഉപേക്ഷിക്കാതിരിക്കാൻ വെളിപാട് മൂലം തീരുമാനിച്ച ജോസഫും കോർണേലിയസിനെ കണ്ട പത്രോസും പരിവർത്തനത്തിന്റെ മാതൃകകളാണെന്ന് ഫാ. സണ്ണി ജോസഫ്
ഓർമ്മിപ്പിച്ചു.
വീറ്റ് ലാൻഡിൽ ഫാ. സുജിത് തോമസ് ഇംഗ്ലീഷിൽ വചന സന്ദേശം നൽകി. 7.15ന് ലാങ്കസ്റ്റർ ബാൾറൂമിൽ പ്രഭാതഭക്ഷണത്തിൽ എല്ലാവരും പങ്കുചേർന്നു. തുടർന്ന് പാരഡൈസിൽ മെഡിറ്റേഷൻ/യോഗ സെഷൻ ക്രമീകരിച്ചിരുന്നു. 8. 45ന് ഗായകസംഘത്തിന്റെ ശുശ്രൂഷ നടന്നു. 9 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. ഡോ. എബി ജോർജ്ജ് പ്രഭാത സന്ദേശം നൽകി.
നമുക്കിടയിൽ പരസ്പരം ക്രിസ്തുവിനെ ദർശിക്കാനും ബഹുമാനിക്കാനും സാധിക്കുമ്പോഴാണ് സഭാ ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്ന് അച്ചൻ ഓർമിപ്പിച്ചു. പരസ്പര ബഹുമാനത്തിൽ വളരേണ്ടതെങ്ങനെയെന്നതിന് മാർ ബർണബാസ് തിരുമേനി പങ്കുവച്ച വിഖ്യാതമായ സന്യാസ കഥയെ മുൻനിർത്തിയായിരുന്നു അച്ചന്റെ പ്രഭാഷണം. ഒരു സന്യാസ ആശ്രമത്തിലേക്ക് കടന്നുവന്ന പുറത്തുനിന്നുള്ളൊരു സന്യാസി
ആശ്രമത്തിലുള്ളവരോട് ഒരു രഹസ്യം പങ്കുവെച്ചു. ”നിങ്ങളിൽ ഒരാൾ യേശുക്രിസ്തുവാണ്!” ഈ ഒരൊറ്റ വാക്ക് ആ ആശ്രമ അന്തരീക്ഷത്തെ മാറ്റിമറിച്ചു. തങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്നവരിൽ ആരാണ് ക്രിസ്തു എന്ന് തിരിച്ചറിയാത്തതുകൊണ്ട്, സന്യാസിമാർ ഓരോരുത്തരും തങ്ങളുടെ കൂടെയുള്ള മറ്റേയാളെ ക്രിസ്തുവായി കാണാൻ തുടങ്ങി. അവർ പരസ്പരം അതീവ ആദരവോടെയും സ്നേഹത്തോടെയും പെരുമാറി. തങ്ങളെക്കാൾ മറ്റുള്ളവരെ ശ്രേഷ്ഠരായി കണക്കാക്കാൻ തുടങ്ങി. ഈ മാറ്റം ആ ആശ്രമത്തെ ദൈവകൃപയുടെ ആലയമാക്കി തീർത്തു. നമ്മുടെകുടുംബങ്ങളിലും ഇടവകകളിലും പരസ്പര ബഹുമാനത്തോടെയുള്ള ഈ കാഴ്ചപ്പാട് വളർത്തിയെടുക്കാൻ സാധിക്കണമെന്ന് എബി അച്ചൻ ആഹ്വാനം ചെയ്തു. സഹോദരനിൽ ക്രിസ്തുവിനെ കാണാൻ കഴിയുമ്പോഴാണ് നമ്മുടെ കൂട്ടായ്മകൾ വിശുദ്ധീകരിക്കപ്പെടുന്നത്.
9.10ന് ഗോൾഡ് സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങ് നടന്നു. 9.30ന് മുതിർന്നവർക്കായുള്ള മലയാളം സെഷനിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത (ലിങ്കൺ തിയേറ്റർ) സന്ദേശം നൽകി. വ്യക്തിപരമായ വിശ്വാസാനുഭവം എന്നത് സഭയിൽ നിന്ന് വിട്ടല്ല ഉണ്ടാകേണ്ടത്, സഭയോടു ചേർന്നുള്ള വിശ്വാസാനുഭവത്തിലാണ് ക്രിസ്തീയ ജീവിതത്തിന്റെ വളർച്ച. ദൈവിക ബന്ധത്തിലുള്ള വളർച്ചയാണ് കൃപ. കൃപ ഒരു വ്യക്തിയുടെ സ്വകാര്യമായ ആത്മീയ അനുഭവമല്ല, അത് കൂദാശാപരവും മതപരവും സഭാപരവുമാണ്. ദൈവകൃപ പ്രഖ്യാപിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും പങ്കുവെക്കപ്പെടുകയും ചെയ്യുന്ന ഇടമാണ് സഭ. സഭയുടെ കൂദാശാപരമായ ജീവിതത്തിലൂടെ വിശ്വാസികൾ ഓരോരുത്തരും ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നിരന്തരം മാറ്റപ്പെടുന്നു. സഭയെക്കുറിച്ചുള്ള പരമ്പരാഗതമായ നമ്മുടെ സങ്കല്പങ്ങൾ മാറേണ്ടതുണ്ട്. നാം സഭയുടെ കൂദാശാപരമായ കൂട്ടായ്മയുടെ ഭാഗമായി തീരുമ്പോഴാണ് സഭ ദൈവകൃപകളുടെ നീർച്ചാലായി മാറുന്നത്. കേവലം പള്ളിയിൽ വന്ന്കൂ ദാശകൾ സ്വീകരിച്ചു മടങ്ങുന്ന ഒന്നല്ല സഭാജീവിതമെന്നും, വിശ്വാസിയുടെ വ്യക്തിപരമായ രൂപപ്പെടലിനെ സഹായിക്കുന്ന ഒന്നായിരിക്കണം ഇതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ദൈവകൃപ എന്നത് എന്തെങ്കിലും ദൈവത്തിൽ നിന്നും ലഭിക്കുന്നതല്ല. മറിച്ച് അത് ദൈവീക ബന്ധത്തിലുള്ള കൂട്ടിച്ചേർക്കലും അതിലൂടെയുള്ള നിരന്തരമായ ആത്മീയ വളർച്ചയുമാണ്. സഭയെന്ന നിലയിലും വ്യക്തികളെന്ന നിലയിലും മനുഷ്യൻ മാറ്റപ്പെടുന്നത് ഈ ദൈവീക ബന്ധത്തിലൂടെയാണ്. കൂദാശാ ജീവിതം നമ്മുടെ ആത്മീയ വളർച്ചയുടെ അടിത്തറയാകണം. സഭയെക്കുറിച്ചും കൂദാശകളെക്കുറിച്ചുമുള്ള പഴയകാല ചിന്തകളെയും ധാരണകളെയും ഇന്നത്തെ കാലഘട്ടത്തിന്അനുസൃതമായി പുനഃപരിശോധിക്കേണ്ടതുണ്ട്.
പ്രശസ്ത കവി ജോൺ പീറ്റേഴ്സിന്റെ വരികൾ മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത സന്ദേശത്തിൽ പരാമർശിച്ചു. They gather around the table, hearts open wide, remembering the love that never dies. Broken, healed, restored, we are called to be the light that points the world to Him (”ഹൃദയങ്ങൾ തുറന്നുവെച്ച്, ഒരിക്കലും മരിക്കാത്ത ആ സ്നേഹത്തെ സ്മരിച്ചുകൊണ്ട് അവർ ആ മേശയ്ക്ക് ചുറ്റും ഒത്തുകൂടുന്നു. തകർന്നവരും സൗഖ്യം പ്രാപിച്ചവരും പുനഃസ്ഥാപിക്കപ്പെട്ടവരുമായി, ഈ ലോകത്തെ അവിടുന്നിലേക്ക്നയിക്കുന്ന വെളിച്ചമായി മാറാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.”) .
വീറ്റ് ലാൻഡിൽ നടന്ന ഫോക്കസ് സെഷനിൽ ഫാ. ഡോ. എബി ജോർജ്, മറീറ്റയിൽ എം.ജി.ഓ.സി.എസ്.എം സെഷനിൽ ഹീറോമോങ്ക് വാസിലിയോസ് വില്ലാർഡ്, ന്യൂ ഹോളണ്ടിൽ നടന്ന മിഡിൽ സ്കൂൾ സെഷനിൽ ലിജിൻ ഹന്ന തോമസ്, ലൈം റോക്കിൽ എലിമെന്ററി സെഷനിൽ ഫാ. സുജിത് തോമസ്, സ്ട്രാസ്ബർഗിൽ പ്രീ കെ സെഷൻ അഖില സണ്ണി എന്നിവർ നയിച്ചു.
10.30ന് കോഫി ബ്രേക്ക് (ലിങ്കൺ ലോഞ്ച് ആൻഡ് ബാൾറൂം ഫോയർ). 10.45ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ഗ്രൂപ്പ് ചർച്ചകൾ നടന്നു. ലിങ്കൺ തിയേറ്ററിൽ മുതിർന്നവർക്കായി മലയാളത്തിൽ നടന്ന ചർച്ചകൾക്ക് ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയും വീറ്റ് ലാൻഡിൽ ഇംഗ്ലീഷിൽ നടന്ന ഫോക്കസ് സെഷനിൽ ഹീറോമോങ്ക് വാസിലിയോസ് വില്ലാർഡിനൊപ്പം ഫാ. ഡോ. എബി ജോർജും മറീറ്റയിൽ YOUR CIRCLE, YOUR STORY എന്ന വിഷയത്തിൽ നടന്ന എം.ജി.ഓ.സി.എസ്.എം ചർച്ചകൾക്ക് ഡോളി ജോസഫ്, റോയ് ജോർജ്ജ് എന്നിവരും ന്യൂ ഹോളണ്ടിൽ മിഡിൽ സ്കൂൾ സെഷനിൽ ലിജിൻ ഹന്ന തോമസ്, ലൈം റോക്കിൽ എലിമെന്ററി സെഷനിൽ ഫാ. സുജിത് തോമസ്, സ്ട്രാസ്ബർഗിൽ പ്രീ കെ സെഷനിൽ അഖില സണ്ണി എന്നിവരും നേതൃത്വം നൽകി.
12 മണിക്ക് ഉച്ച നമസ്കാരം യഥാക്രമം മലയാളത്തിലും (ലിങ്കൺ തിയേറ്റർ), ഇംഗ്ലീഷിലും (വീറ്റ് ലാൻഡ്) നടന്നു. 12.15ന് ഉച്ചഭക്ഷണം (ലാങ്കസ്റ്റർ ബാൾറൂം). കോൺഫറൻസിൽ ഉച്ചയ്ക്ക് 1:30-ന് വീറ്റ് ലാൻഡ് ഹാളിൽ ആത്മീയതയും ആരോഗ്യവും കോർത്തിണക്കി ഒരുക്കിയ ‘ഫെയ്ത്ത് ആൻഡ് മാറ്റേഴ്സ്ഓഫ് ദ ഹാർട്ട് ആൻഡ് ബ്രെയിൻ’ -വിശ്വാസവും ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും കാര്യങ്ങളും സെഷൻ ഏറെ ഹൃദ്യമായി.
കോൺഫറൻസിൽ നാം ചർച്ച ചെയ്തത് ‘ദൈവകൃപയുടെ പാത്രങ്ങൾ ‘ എന്ന വിഷയത്തെ കുറിച്ചായിരുന്നു എന്നാൽ ഈ സെഷനിൽ നാം കേട്ടത് യഥാർത്ഥ രക്തക്കുഴലുകളെക്കുറിച്ചാണ് . സെഷന്റെ സമാപനത്തിൽ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ നടത്തിയ ഈ ഹൃദ്യമായ നിരീക്ഷണം ശരിവെക്കുന്നതായിരുന്നു ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ ഏറ്റവും വേറിട്ട ആ സെഷൻ. ന്യൂജേഴ്സിയിലെ പ്രമുഖ വ്യക്തിത്വം- ‘ഐഡിയൽ പാപ്പച്ചൻ’ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ. ജോൺ
മാത്യുവിന്റെ മക്കളായ രണ്ട് പ്രഗത്ഭ ഡോക്ടർമാരാണ് ഈ സെഷന് നേതൃത്വം നൽകിയത്.
ഡോ. അലക്സാണ്ടർ മാത്യുവും (പ്രശസ്തമായ സെന്റ് ബർണബാസ് മെഡിക്കൽ സെന്ററിലെ ഇലക്ട്രോ ഫിസിയോളജിസ്റ്റ്) ഡോ. പോൾ മാത്യുവും ( ന്യൂറോളജിസ്ട്, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ) മനുഷ്യന്റെ ശരീരം മനസ്സ് ആത്മാവ് എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇരുവരും ശാസ്ത്രീയമായും ആത്മീയമായും
വിശദീകരിച്ചു. ക്രിസ്തീയ വിശ്വാസവും വിശുദ്ധ ബൈബിളിലെ കൽപനകളും മനുഷ്യന്റെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസ രീതികളും പാരമ്പര്യചര്യകളും കൃത്യമായി
പാലിക്കുന്നത് വഴി വലിയൊരു പരിധി വരെ രോഗങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും എങ്ങനെ അകന്നു നിൽക്കാമെന്ന് ഡോക്ടർമാർ ലളിതമായി വിവരിച്ചു.
ഹാസ്യാത്മകവും എന്നാൽ അതീവ ഗൗരവമുള്ളതുമായ ശൈലിയിലുള്ള ഇവരുടെ പ്രഭാഷണം സദസിനെ പിടിച്ചിരുത്തി. ക്‌ളാസിന് ശേഷം പങ്കെടുത്തവരുടെ സംശയങ്ങൾക്ക്
മറുപടി നൽകുന്ന സജീവമായ ഒരു ചോദ്യോത്തര വേളയും നടന്നു. 1.30ന് ലിങ്കൺ തിയേറ്ററിൽ നടന്ന THE WISDOM OF DIMINISHMENT: AGING, LOSS, AND THE THEOLOGY OF LETTING GO എന്ന വിഷയത്തിൽ നടന്ന സൂപ്പർ സെഷന് അഭിവന്ദ്യ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയും പാരഡൈസിൽ SENT FROM THE LITURGY: HOW
SUNDAY SHAPES MONDAY -ആരാധനയിൽ നിന്നും അയയ്ക്കപ്പെട്ടവർ: ഞയറാഴ്ചയിലെ ആരാധന തിങ്കളാഴ്ചയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന വിഷയത്തിൽ ഹീറോമോങ്ക് വാസിലിയോസ് വില്ലാർഡ്, മറീറ്റയിൽ RAISING SAINTS, NOT SUCCESSES: ORTHODOX PARENTING IN AN ACHIEVEMENT CULTURE – വിശുദ്ധരെ വളർത്തുക, വിജയികളെയല്ല: നേട്ടങ്ങളുടെ സംസ്കാരത്തിൽ ഓർത്തഡോക്സ് മക്കളെ വളർത്തൽ എന്ന വിഷയത്തിൽ ഫാ. ഡോ. എബി ജോർജ്ജ്, കോൺവാളിൽ MARRIAGE AS ASCETICISM: THE CROWNS WE
WEAR DAILY – വിവാഹം ഒരു തപസ്യ: നാം ദിനവും ധരിക്കുന്ന കിരീടങ്ങൾ എന്ന വിഷയത്തിൽ ഫാ. ഷിബു മത്തായി, ഹോപ് വെലിൽ AMBITION AND THE KINGDOM: CAREER, CALLING, AND WHAT SUCCESS REALLY COSTS -”ആഗ്രഹങ്ങളും ദൈവരാജ്യവും: തൊഴിൽ, ദൈവവിളിയും വിജയത്തിന്റെ യഥാർത്ഥ വിലയും” എന്ന വിഷയത്തിൽ കോർട്ട്നി സാമുവലും ന്യൂ ഹോളണ്ടിൽ മിഡിൽ സ്കൂൾ സെഷനിൽ ലിജിൻ ഹന്ന തോമസ്, ലൈം
റോക്കിൽ എലിമെന്ററി സെഷനിൽ ഫാ. സുജിത് തോമസ്, സ്ട്രാസ്ബർഗിൽ പ്രീ കെ സെഷനിൽ അഖില സണ്ണി എന്നിവരും നേതൃത്വം നൽകി. 3 ന് കോഫി ബ്രേക്ക് (ലിങ്കൺ ലോഞ്ച് വീറ്റ് ലാൻഡ് ഫോയർ). വൈകുന്നേരം 3.15ന് ലിങ്കൺ തിയേറ്ററിൽ വെച്ച് ഔദ്യോഗിക സമാപന ചടങ്ങ് നടന്നു. ഡയമണ്ട് സ്പോൺസർമാരെയും ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.
റാഫിൾ നറുക്കെടുപ്പും ലിങ്കൺ തിയേറ്ററിൽ വെച്ച് നടന്നു.
വൈകുന്നേരം 5 മണിക്ക് ലാങ്കസ്റ്റർ ബാൾറൂമിൽ അത്താഴം. 6.15ന് ക്വയർ ലിങ്കൺ തിയേറ്ററിൽ. 6.30 ന് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സന്ധ്യാ നമസ്കാരവും പ്രാർത്ഥനകളും യഥാക്രമം ലിങ്കൺ തിയേറ്ററിലും വീറ്റ്‌ലാൻഡിലും നടന്നു. കോൺഫറൻസിലെ മനോഹരമായ നിമിഷങ്ങളും സെഷനുകളും തത്സമയം
ദൃശ്യങ്ങളിലാക്കുന്ന ക്യാമറ ക്രൂ അംഗങ്ങളായ ബിപിൻ മാത്യു, ജോഷിൻ എബ്രഹാം, ആൽവിൻ സോട്ടർ എന്നിവരുടെ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു..
രാത്രി 7.00 മണിക്ക് ലിങ്കൺ തിയേറ്ററിൽ ഫാ. ഡോ. രാജു വർഗീസിന്റെ നേതൃത്വത്തിൽ മലയാളം ധ്യാനവും, വീറ്റ്‌ലാൻഡിൽ ഫാ. വിജയ് തോമസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ധ്യാനവും നടന്നു. ഇതോടൊപ്പം കുമ്പസാരത്തിനുള്ള (ന്യൂ ഹോളണ്ട്, ലൈം റോക്ക്, സ്‌ട്രാസ് ബെർഗ്, കിൻഡർ ഹുക്) സൗകര്യവും ഒരുക്കിയിരുന്നു. തുടർന്ന് വീറ്റ് ലാൻഡിൽ
Acolytes’ Training നടന്നു. രാത്രി 8.45ന് ലിങ്കൺ ലോഞ്ചിൽ ലഘുഭക്ഷണം വിതരണം ചെയ്തു. രാത്രി 10:00 മണിയോടെ മൂന്നാം ദിവസത്തെ പരിപാടികൾക്ക് തിരശ്ശീല വീണു.
ശനിയാഴ്ച രാവിലെ കോൺഫറൻസിൽ പങ്കെടുക്കുന്ന മെത്രാപ്പോലീത്താമാരുടെയും വൈദികരുടെയും കാര്മികത്വത്തിലുള്ള കുര്ബാനയ്ക്കു ശേഷം സ്നേഹവിരുന്നോടുകൂടി കോൺഫറൻസ് സമാപിക്കും.
Third day of Family & Youth Conference with a call for spiritual renewal















