പി.വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്, ആകെ നാണക്കേട്! പത്തനംതിട്ട എസ്പി അവധിയില്‍ പ്രവേശിച്ചു

പത്തനംതിട്ട: പിവി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തെത്തിയതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു.

പി.വി അന്‍വര്‍ എംഎല്‍എയോട് എഡിജിപി എം.ആര്‍ അജിത് കുമാറിനെക്കുറിച്ച് എസ്പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണ് എന്ന് സുജിത് ദാസ് അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ് വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട്.

പി വി അന്‍വര്‍ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, സുജിത്ത് ദാസ് ഐ പി എസിന്റെ ഫോണ്‍ സംഭാഷണ വിവാദം ഞെട്ടിക്കുന്നതെന്നാണ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇതില്‍ എന്ത് ചെയ്യുന്നു എന്ന് അറിയാന്‍ കാത്തിരിക്കുന്നു എന്നും കേട്ടതൊന്നും ആശാസ്യകരമായ കാര്യങ്ങള്‍ അല്ല എന്നും അദ്ദേഹം പറഞ്ഞു. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. ആ അവസ്ഥയിലാകാം ചിലപ്പോള്‍ എം ആര്‍ അജിത് കുമാര്‍ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.