ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ സംസ്ഥാനത്ത് പൊലീസ് നടപടികൾ കർശനമാക്കി. എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കര്‍ശന നിരീക്ഷണ വലയത്തിലാക്കിയത്. കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ ഇന്ന്അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിനു അയച്ചിട്ടുള്ളതും സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 20 പേരെ കൂടി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടയ്ക്കുകയും 18 പേര്‍ക്കെതിരെ ജില്ലകളില്‍ നിന്ന് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
പരിശോധനകളുടെ ഭാഗമായി വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി ഒളിവില്‍ കഴിഞ്ഞിരുന്ന 158 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കൂടാതെ, ജാമ്യത്തിലിറങ്ങി വ്യവസ്ഥകള്‍ ലംഘിച്ച 47 പേര്‍ക്കെതിരെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കിയ പോലീസ്, ഇതില്‍ രണ്ടുപേരുടെ ജാമ്യം റദ്ദാക്കിക്കുകയും ചെയ്തു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ശക്തമായ തുടര്‍നടപടികള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വ്യക്തമാക്കി.
ഓഗസ്റ്റ് 8-ന് ആഭ്യന്തര വകുപ്പ് മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണി മുഴക്കി ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടുകയെന്ന പ്രാരംഭ ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ഡ്രൈവിന് തുടക്കമിട്ടത്. ഗുണ്ടാ-ക്രിമിനല്‍ മാഫിയകളെ പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യുന്നതുവരെ ഓപ്പറേഷന്‍ ഗ്രിപ്പ് ഊര്‍ജ്ജിതമായി തുടരാന്‍ എഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
Operation Grip: Maradu Aneesh among those arrested; police place 10,519 habitual offenders under strict surveillance.










