
വാഷിങ്ടണ്‍: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്.
ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ ലോങ്ങോ എന്ന മൃഗസ്നേഹി അവനെ എടുത്തു വളര്‍ത്തിയത്. ഓമനപ്പേരിട്ടു വീട്ടിൽ വളർത്തി. ഇത്തരത്തിൽ മുന്നൂറിലേറെ ജീവികളെ സംരക്ഷിക്കുന്നുണ്ട് ലോങ്ങോയും ഭാര്യ ഡാനിയേലയും.
പരിസ്ഥിതി സംരക്ഷണ വകുപ്പിനു ലഭിച്ച അജ്ഞാതപരാതികളാണ് ‘പീനട്ടി’നു വിനയായത്. മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്നായിരുന്നു പരാതി. പിടികൂടുന്നതിനിടെ അധികൃതരിലൊരാളെ ‘പീനട്ട്’ കടിക്കുകയും ചെയ്തു. ഒടുവിൽ പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ ദയാവധം നടത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
Peanut Squirrel euthanized fans grieving















