മുന്നിലുള്ളത് വലിയ ലക്ഷ്യം, യുഎസ്-ഇറാൻ ചർച്ചകൾക്കായി ട്രംപിന്റെ വിശ്വസ്തൻ സ്റ്റീവ് വിറ്റ്‌കോഫ് ദോഹയിലേക്ക്; നിർണ്ണായക ദൗത്യവുമായി യുഎസ് പ്രത്യേക പ്രതിനിധി

ദോഹ: അമേരിക്കയും ഇറാനും തമ്മിൽ ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ദോഹയിലേക്ക് തിരിക്കുമെന്ന് രണ്ട് മുതിർന്ന യുഎസ് ഔദ്യോഗിക വൃത്തങ്ങൾ സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ട്രംപ് തന്റെ ഏറ്റവും അടുത്ത വിശ്വസ്തനെ തന്നെ നേരിട്ട് ദോഹയിലേക്ക് അയക്കുന്നത്.

ഗാസയിലെ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് സ്റ്റീവ് വിറ്റ്‌കോഫ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒന്നിലധികം തവണ കൂടിക്കാഴ്ചകൾ നടത്തി അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും അതിൽ വിജയം കാണാൻ കഴിഞ്ഞിരുന്നില്ല.

ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളി കൂടിയായ വിറ്റ്‌കോഫ്, ട്രംപ് ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. ട്രംപുമായി ദിവസേനയെന്നോണം കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ട്രംപിന്റെ കുടുംബാംഗങ്ങളുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്നയാളുമാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ഓവൽ ഓഫീസിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള പ്രത്യേക അനുമതിയുള്ള വിറ്റ്‌കോഫിന്, ട്രംപ് ഭരണകൂടത്തിലെ മറ്റാരേക്കാളും വലിയ സ്വാതന്ത്ര്യമാണ് പ്രസിഡന്റ് നൽകിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

പ്രമുഖ വ്യവസായിയായ വിറ്റ്‌കോഫിനെ തുടക്കത്തിൽ മിഡിൽ ഈസ്റ്റിനായുള്ള പ്രത്യേക പ്രതിനിധിയായാണ് നിയമിച്ചത്, പ്രധാനമായും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നയതന്ത്ര ചുമതലകൾ ആ പരിധിക്കുമപ്പുറം വളർന്നിരിക്കുകയാണ്.

വിറ്റ്‌കോഫുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഒരു മിഡിൽ ഈസ്റ്റ് ഔദ്യോഗിക പ്രതിനിധി അദ്ദേഹത്തെ ഒരു “ബുദ്ധിമാനായ ചർച്ചാവിദഗ്ദ്ധൻ” എന്ന് വിശേഷിപ്പിച്ചു. സ്വന്തം ശൈലിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ തനതായ രീതി, അന്താരാഷ്ട്ര കരാറുകൾ വളരെ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഇന്നത്തെ ദോഹ ചർച്ചകളിൽ വിറ്റ്‌കോഫിന്റെ സാന്നിധ്യം യുഎസ്-ഇറാൻ താൽക്കാലിക കരാറിന്റെ ഭാവിയിൽ ഏറെ നിർണ്ണായകമാകും.

More Stories from this section

family-dental
witywide