
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നാടകീയമായ പ്രവേശനത്തിനു ശേഷമുള്ള തന്റെ ആദ്യ പ്രധാന അഭിമുഖത്തില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. ഡോണള്‍ഡ് ട്രംപിനെ മറക്കാനും രാജ്യത്തിനായി ഒരു പുതിയ പാത തുറക്കാനും അമേരിക്കക്കാര്‍ തയ്യാറാണെന്ന് കമല സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റത്തില്‍ താന്‍ കര്‍ക്കശക്കാരിയിരിക്കുമെന്നും വിവാദമായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫ്രാക്കിംഗിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി 59 കാരിയായ കമല.
ആദ്യത്തെ വനിത- കറുത്തവര്‍ഗ്ഗ – ദക്ഷിണേഷ്യക്കാരിയായ വൈസ് പ്രസിഡന്റായ കമല, ട്രംപിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ആളുകള്‍ ട്രംപില്‍ നിന്നും മാറിചിന്തിക്കാൻ തയ്യാറാണെന്ന് ഞാന്‍ കരുതുന്നുവെന്നും ഒരു പുതിയ പാതയ്ക്കായി ആളുകള്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
മാത്രമല്ല, നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ കാബിനറ്റിലേക്ക് ഒരു റിപ്പബ്ലിക്കനെ നാമനിര്‍ദേശം ചെയ്യുമെന്നും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ടിം വാള്‍സിനൊപ്പം സംയുക്തമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘വ്യത്യസ്ത വീക്ഷണങ്ങളും വ്യത്യസ്ത അനുഭവങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇത്തരം ആളുകള്‍ സഭയില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, എന്റെ കാബിനറ്റില്‍ ഒരു റിപ്പബ്ലിക്കന്‍ അംഗം ഉണ്ടായിരിക്കുന്നത് അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് ഞാന്‍ കരുതുന്നു- കമല പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്നതായിരുന്നു കമലയുടെ നിലപാട്. എന്നാല്‍ യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിനായുള്ള പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളില്‍, ആയുധങ്ങള്‍ വിതരണം ഉള്‍പ്പെടെ താന്‍ മാറ്റില്ലെന്ന് അവര്‍ സിഎന്‍എന്നിനോട് പറഞ്ഞു.















