നിജ്ജാർ വധം: അറസ്റ്റിലായ  മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ കാനഡയോട് ആവശ്യപ്പെട്ടെന്ന് എസ്. ജയ്‌ശങ്കർ

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ. ഖലിസ്ഥാൻ ഭീകകരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക മാത്രമാണ് രാജ്യം കാനഡയെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അറസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ താൻ കണ്ടിട്ടുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്നവർ ഗുണ്ടാ പശ്ചാത്തലമുള്ള ഇന്ത്യക്കാരാണെന്നു പോലീസ് പറഞ്ഞെന്നും ജയ്‌ശങ്കർ വ്യക്തമാക്കി. പഞ്ചാബിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ അനുവദിച്ചു എന്നതാണ് തങ്ങൾ കാനഡയുമായി പങ്കുവച്ച ആശങ്കയെന്ന് ജയ്‌ശങ്കർ പറഞ്ഞു. ഖാലിസ്ഥാൻ അനുകൂലികൾ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികൾ സൃഷ്ടിച്ചു. ഇത് അവർ വോട്ടുബാങ്കുകൾ ആയി മാറ്റി. കാനഡയിലെ ചില പാർട്ടികൾ ഖാലിസ്ഥാൻ നേതാക്കളെ ആശ്രയിക്കുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുന്ന ഇത്തരം ആളുകൾക്ക് വിസയോ രാഷ്ട്രീയ ഇടമോ നൽകരുതെന്നും കാനഡയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ജയശങ്കർ പറഞ്ഞു. ഇതിനെതിരെ കനേഡിയൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നുപേർക്കെതിരെയും കനേഡിയൻ പോലീസ് കുറ്റം ചുമത്തുകയും പ്രതികൾക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 18നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിനായി ഗൂഢാലോചന നടത്തി, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നീ കുറ്റങ്ങൾക്കുള്ള ഫസ്റ്റ് ഡിഗ്രി മർഡറാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide