ഇറാനുൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമാണുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഊർജ്ജരംഗത്തെ ആഗോള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ കൂടുതൽ വേഗത്തിലാക്കുന്നതിനായി അമേരിക്കൻ പ്രതിനിധി സംഘം ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളിൽ വലിയ പുരോഗതി പ്രതീക്ഷിക്കുന്നതായും ഇത് സംബന്ധിച്ച കാര്യങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുമെന്നും മാർക്കോ റൂബിയോ അറിയിച്ചു. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെങ്കിലും അന്തിമ ധാരണയായിട്ടില്ല. എന്നാൽ ആണവായുധം കൈവശം വെക്കാൻ ഇറാനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ധാരണകൾ വൈകാതെ പുറത്തുവരുമെന്നും റൂബിയോ പറഞ്ഞു. ഇറാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യ-യുഎസ് ബന്ധത്തിൽ യാതൊരുവിധ വിള്ളലുകളുമില്ലെന്ന് മാർക്കോ റൂബിയോ മാധ്യമങ്ങളോട് വ്യക്തമാക്കി. യുഎസ് ഏർപ്പെടുത്തിയ താരിഫ് നിരക്കുകൾ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നില്ല. അതുപോലെ പാകിസ്ഥാനുമായുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയുമായുള്ള സവിശേഷ ബന്ധത്തെ ഒരിക്കലും ബാധിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉറപ്പുനൽകി.
India-US Ties Intact, Says Marco Rubio; S Jaishankar Stresses Conflict Resolution for Energy Security













