കുട്ടികളുടെ കുര്‍ബാനയ്ക്കിടെ തോക്കുമായി പള്ളിയില്‍ കയറി കൗമാരക്കാരന്‍

ലൂസിയാന: തെക്കന്‍ ലൂസിയാനയിലെ ഒരു പള്ളിയില്‍ ഒരു കൂട്ടം കുട്ടികളുടെ ആദ്യ കുര്‍ബാന ചടങ്ങിനിടെ തോക്കുമായി പള്ളിയില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച് 16 കാരന്‍.

ആബെവില്ലെയിലെ സെന്റ് മേരി മഗ്ദലന്‍ പള്ളിയിലെ കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം. അസോസിയേറ്റ് പാസ്റ്റര്‍ ഫാദര്‍ നിക്കോളാസ് ഡുപ്രെ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുകായിരുന്നു. സംശയാസ്പദമായ രീതിയില്‍ ഒരാള്‍ പള്ളിയുടെ പിന്‍വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. പതിനാറുകാരനായ ആ കുട്ടിയുടെ കയ്യില്‍ അപ്പോള്‍ തോക്കുമുണ്ടായിരുന്നു. ഇടവകക്കാര്‍ ഉടന്‍ തന്നെ ആ കുട്ടിയെ നേരിടുകയും അവനെ തടഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പോലീസിനെ വിളിക്കുകയുമായിരുന്നു.

പെട്ടന്നുതന്നെ പള്ളിയില്‍ എത്തിയ പൊലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തുവെന്ന് അബെവില്ലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. രക്ഷിതാവിനൊപ്പം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത കുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. കൗമാരക്കാരനെതിരെ പ്രായപൂര്‍ത്തിയാകാത്ത ആള്‍ തോക്ക് കൈവശം വച്ചതിനടക്കം രണ്ട് കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു.