അതുല്യയുടെ ഭര്‍ത്താവിനെ ദുബായിലെ സ്വകാര്യ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ദുബായ് : ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭര്‍ത്താവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.
മലയാളിയായ സതീഷ് ശങ്കറിനെതിരെയാണ് നടപടി. ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്കു ചേര്‍ന്നത്.

സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വിഡിയോദൃശ്യങ്ങള്‍ അതുല്യ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഈ വിഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നാണ് കമ്പനിയുടെ വിശദീകരണം.

അതേസമയം, അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരെ ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റവും സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.