എല്ലാം ട്രംപ് അറിഞ്ഞുതന്നെ? ഖത്തർ ആക്രമിക്കുമെന്ന് നെതന്യാഹു ഒരു മണിക്കൂർ മുമ്പേ അറിയിച്ചെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഖത്തറിനെതിരെ മിസൈൽ ആക്രമണം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരമറിയിച്ചിരുന്നതായി ആക്സിയോസ് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെക്കുറിച്ച് രാവിലെ 8 മണിയോടെ നെതന്യാഹു ട്രംപിനെ അറിയിച്ചതായി മൂന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി റിപ്പോർട്ടർ ബറാക് റാവുദ് വെളിപ്പെടുത്തി.

“നെതന്യാഹു ട്രംപിനെ രാവിലെ 8 മണിയോടെ വിളിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിടുന്നതായി അറിയിച്ചു,” റാവുദ് റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പ്രസിദ്ധീകരിച്ച ശേഷം ഒരു നാലാമത്തെ മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ തന്നെ വിളിച്ചെന്നും, റിപ്പോർട്ട് 98 ശതമാനം കൃത്യമാണെന്നും അറിയിച്ചതായി റാവുദ് പറഞ്ഞു. ശേഷിച്ച രണ്ട് ശതമാനം എന്താണെന്ന് ചോദിച്ചപ്പോൾ, “വിളി 8 മണിക്കല്ല, 7:45-നാണ്,” എന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

എന്നാൽ, ട്രംപ് പരസ്യമായി ഈ വിവരം നിഷേധിച്ചു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, നെതന്യാഹു ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് “ഇല്ല, ഇല്ല, അവർ അങ്ങനെ ചെയ്തില്ല” എന്ന് ട്രംപ് മറുപടി നൽകി. മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിട്ട ശേഷമാണ് തനിക്ക് വിവരം ലഭിച്ചതെന്നും, അതിനാൽ ഇടപെടാൻ സമയം ലഭിച്ചില്ലെന്നും ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും വ്യത്യസ്തമായ നിലപാടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide