
ലോകത്ത് വീണ്ടും കോവിഡ് ഭീഷണി ശക്തമാകുന്നു. ഏഷ്യയിലും കോവിഡ് ശക്തമായി തിരിച്ചെത്തിയതിന്റെ ആശങ്ക വർധിക്കുകയാണ്. അതിവേഗം പടരുന്ന പുതിയ ഒരു സബ് വേരിയന്റാണ് രോഗബാധ വീണ്ടും ശക്തമാകാൻ കാരണം. ഹോങ്കോങ്ങ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കോവിഡ് 19 കേസുകൾ കുത്തനെ വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അസാധാരണമായ തീവ്രതയില്ലാതെ 257 നേരിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് പ്രതിരോധശേഷി കുറയുന്നതും പുതിയ വകഭേദങ്ങളായ LF.7, NB.1.8 എന്നിവയുടെ വ്യാപനവുമാണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് കരുതപ്പെടുന്നു. മുമ്പത്തെ അണുബാധകളിൽ നിന്നോ വാക്സിനേഷനുകളിൽ നിന്നോ ഉള്ള സംരക്ഷണം കാലക്രമേണ കുറയുന്നതും കാരണമാകുന്നു. സീസണൽ ഘടകങ്ങൾ, വർദ്ധിച്ചുവരുന്ന സാമൂഹിക ഒത്തുചേരലുകൾ, യാത്ര എന്നിവയും രോഗവ്യാപനത്തിന് കാരണമായേക്കാം. ഇന്ത്യയിലെ കോവിഡ്-19 ന്റെ നിലവിലെ സ്ഥിതി നിയന്ത്രണാധീനമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കുകയും മുൻകൈയെടുക്കുകയും ചെയ്യുന്നവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വീണ വ്യക്തമാക്കി.














