പണിമുടക്കി നൂറുകണക്കിന് യുഎസ് ഗവണ്‍മെന്റ് വെബ്സൈറ്റുകള്‍, ചിലവു ചുരുക്കലിന്റെ ഭാഗമോ… അതോ ?

വാഷിംഗ്ടണ്‍: തിങ്കളാഴ്ച നൂറുകണക്കിന് യുഎസ് ഗവണ്‍മെന്റ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട്. പ്രതിരോധം, വാണിജ്യം, ഊര്‍ജ്ജം, ഗതാഗതം, തൊഴില്‍ വകുപ്പുകള്‍, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി, സുപ്രീം കോടതി എന്നിവയുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ഉള്‍പ്പെടെ 350-ലധികം സൈറ്റുകള്‍ ലഭ്യമല്ല.

യുഎസിലെ മാനുഷിക ഏജന്‍സിയായ യുഎസ്എഐഡിയും ഇതില്‍ ഉള്‍പ്പെടുന്നു. 120 ഓളം രാജ്യങ്ങളില്‍ ദുരിതാശ്വാസ പരിപാടികള്‍ നടത്തുന്ന ഏജന്‍സിയെ ‘ക്രിമിനല്‍ സംഘടന’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുഎസ്എഐഡി അടച്ചുപൂട്ടുമെന്ന് തിങ്കളാഴ്ച മസ്‌ക് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഓഫീസുകളില്‍ പോകരുതെന്ന് ഇമെയില്‍ വഴി ജീവനക്കാരോട് ആവശ്യപ്പെട്ടതിനാല്‍ യുഎസ്എഐഡിയുടെ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ചിലവു ചുരുക്കലിന്റെയോ മറ്റോ ഭാഗമായി ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം സൈറ്റുകള്‍ താല്‍ക്കാലികമായി ഓഫ്ലൈനായിരുന്നോ അതോ നീക്കം ചെയ്തതാണോ എന്നതും വ്യക്തമല്ല. ടെസ്ല, സ്പേസ് എക്സ് ചീഫ് എക്സിക്യൂട്ടീവും ലോകത്തിലെ ഏറ്റവും വലിയധനികനുമായ എലോണ്‍ മസ്‌കാണ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (DOGE) എന്നറിയപ്പെടുന്ന വിഭാഗത്തിന് കീഴില്‍ ട്രംപ് ഭരണകൂടത്തിന്റെ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.