
ജറുസലേം: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക നേതാക്കളുമായി സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജർമ്മൻ ചാൻസലർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുൾപ്പെടെ ലോക നേതാക്കളുമായി ഇന്നലെ രാത്രി മുതൽ നെതന്യാഹു സംസാരിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായും അദ്ദേഹം സംസാരിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നെതന്യാഹു നടത്തിയ സംഭാഷണത്തിൽ, മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് നെതന്യാഹു മോദിയെ ധരിപ്പിച്ചു. സ്ഥിതിഗതികളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ മോദി പങ്കുവെക്കുകയും, മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. ആഗോള സമാധാന ശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.
ഇസ്രയേല്‍ – ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇറാനിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇറാന്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമാണ് അറിയിപ്പിൽ പറയുന്നത്. എംബസി നല്‍കുന്ന അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചിട്ടുണ്ട്.