പന്നിയുടെ വൃക്കയുമായി 130 ദിവസം ജീവിച്ച് റെക്കോര്‍ഡ്; ഒടുവില്‍ നീക്കം ചെയ്യേണ്ടി വന്നു

വാഷിംഗ്ടണ്‍: 130 ദിവസം പന്നിയുടെ വൃക്കയുമായി ജീവിച്ച അലബാമയിലെ സ്ത്രീയുടെ ശരീരം വൃക്ക നിരസിക്കാന്‍ തുടങ്ങിയതോടെ നീക്കം ചെയ്തു. ഇതോടെ ടൊവാന ലൂണി എന്ന യുവതി വീണ്ടും ഡയാലിസിസിലേക്ക് മടങ്ങിയതായി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പന്നി വൃക്കയുമായി ഏറ്റവും കൂടുതല്‍ ദിവസം ജീവിച്ച് റെക്കോര്‍ഡിട്ടിരുന്നു ലൂണി.

ഇതോടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ നിരാശ. ഏപ്രില്‍ 4 ന് ന്യൂയോര്‍ക്കിലെ ലാംഗോണ്‍ ഹെല്‍ത്ത് സെന്ററില്‍വെച്ചാണ് വൃക്ക നീക്കം ചെയ്തത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി സുഖം പ്രാപിച്ചുവരികയാണ്. ‘ഈ അവിശ്വസനീയമായ ഗവേഷണത്തിന്റെ ഭാഗമാകാനുള്ള അവസരം നല്‍കിയതിന് അവര്‍ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു.