
വാഷിംഗ്ടൺ: ഇസ്രായേലികളോടുള്ള അമേരിക്കക്കാരുടെ അനുകമ്പയില്‍ വൻ കുറവ് വരുന്നതായി പുതിയ ഗാലപ് സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വേയില്‍ 46 ശതമാനം പേർ മാത്രമാണ് ഇസ്രായേലിനെ പിന്തുണക്കുന്നത്. 25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ റേറ്റിങാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് പോയിന്റ് ഇടിവാണ് വന്നിട്ടുള്ളത്. 2024ല്‍ ഇസ്രായേലിന് 51 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു. ഇതിനൊപ്പം പലസ്തീനികളോടുള്ള സഹതാപം 33 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് പോയിന്റ് വർദ്ധനവാണ് വന്നത്. ഗാലപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്.
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെയും തടവുകാരുടെ കൈമാറ്റ കരാറിന്റെയും ആദ്യ ഘട്ടത്തിലാണ് സര്‍വേ നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫലം പറത്തുവന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കൂടിക്കാഴ്ചക്ക് പിന്നാലെ ട്രംപും നെതന്യാഹുവും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.










