
വാഷിംഗ്ടൺ: ചൈനീസ് മിലിട്ടറിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തങ്ങളെ പ്രതിരോധ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ യുഎസ് പെൻ്റഗണിൻ്റെ നടപടിക്കെതിരെ ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പ് കോടതിയിൽ. യുഎസ് സർക്കാരിൻ്റെ ഈ തീരുമാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കാലിഫോർണിയയിലെ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും വാണിജ്യപരവും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതുമാണെന്ന് ആലിബാബ ഹർജിയിൽ വ്യക്തമാക്കുന്നു. റീട്ടെയ്ൽ, ലോജിസ്റ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈനിക ആവശ്യങ്ങൾക്കായി തങ്ങൾ ഒരു സാങ്കേതികവിദ്യയും വികസിപ്പിക്കുന്നില്ലെന്നും, കമ്പനിയുടെ ഭരണസമിതിയിൽ ചൈനീസ് സൈന്യവുമായി ബന്ധമുള്ള ആരും തന്നെയില്ലെന്നും ആലിബാബ വാദിക്കുന്നു.
ചൈനീസ് മിലിട്ടറിയെ പരോക്ഷമായി സഹായിക്കുന്ന കമ്പനികളുടെ ‘1260H’ എന്ന കരിമ്പട്ടികയിലാണ് യുഎസ് പ്രതിരോധ വകുപ്പ് ആലിബാബയെ ഉൾപ്പെടുത്തിയത്. ഈ പട്ടികയിൽ ഉൾപ്പെടുന്നതോടെ അമേരിക്കൻ പ്രതിരോധ വകുപ്പുമായി നേരിട്ടോ മൂന്നാം കക്ഷികൾ വഴിയോ ഉള്ള കരാറുകളിൽ ഏർപ്പെടാൻ ആലിബാബയ്ക്ക് സാധിക്കില്ല. ഇത് കമ്പനിയുടെ ആഗോള ബിസിനസ്സിനെയും യുഎസിലെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നതിനാലാണ് കമ്പനി ഇപ്പോൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ആലിബാബയ്ക്ക് പുറമെ ബൈഡു, ബിവൈഡി തുടങ്ങിയ പ്രമുഖ ചൈനീസ് കമ്പനികളും നിലവിൽ ഈ യുഎസ് കരിമ്പട്ടികയിലുണ്ട്.
Chinese e-commerce giant Alibaba in legal battle against US government; In court over inclusion in defense blacklist














