‘പണവും വിമാന ടിക്കറ്റും തരാം, നാടുവിട്ടാല്‍ മതി’; സ്വയം നാടുകടത്തുന്നവര്‍ക്കായി ട്രംപിന്റെ ‘സഹായം’

വാഷിംഗ്ടണ്‍: സ്വമേധയാ യുഎസില്‍ നിന്ന് പുറത്തുപോകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ‘പണവും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യുമെന്ന്’ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ സാധാരണ കര്‍ശനമായ നിലപാടില്‍ നിന്ന് ഒരു മനംമാറ്റമായിരുന്നു ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിച്ചത്.

ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത ഫോക്‌സ് നോട്ടിസിയാസുമായുള്ള അഭിമുഖത്തില്‍, തന്റെ ഭരണകൂടം ഇപ്പോള്‍ ‘കൊലപാതകികളെ’ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാല്‍ യുഎസിലെ മറ്റ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കായി ‘ഒരു സ്വയം നാടുകടത്തല്‍ പരിപാടി’ നടപ്പിലാക്കാന്‍ പോകുന്നുവെന്നും
ട്രംപ് പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ വിമാനക്കൂലിയും സ്‌റ്റൈപ്പന്‍ഡും യുഎസ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ അവര്‍ക്ക് ഒരു സ്‌റ്റൈപ്പന്‍ഡ് നല്‍കും. ഞങ്ങള്‍ അവര്‍ക്ക് കുറച്ച് പണവും വിമാന ടിക്കറ്റും നല്‍കും, തുടര്‍ന്ന് ഞങ്ങള്‍ അവരോടൊപ്പം പ്രവര്‍ത്തിക്കും – അവര്‍ നല്ലവരാണെങ്കില്‍ – അവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കഴിയുന്നത്ര വേഗത്തില്‍ അവരെ തിരികെ എത്തിക്കാന്‍ ഞങ്ങള്‍ അവരോടൊപ്പം പ്രവര്‍ത്തിക്കും,” ട്രംപ് പറഞ്ഞു. എന്നാല്‍, എപ്പോള്‍ എങ്ങനെ എന്നുള്‍പ്പെടെ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.