പന്നൂന്‍ വധശ്രമ കേസ് : മറ്റൊരു ഇന്ത്യന്‍ ഏജന്റിനെക്കൂടി യുഎസ് നീതിന്യായ വകുപ്പ് തിരിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസി(എസ്എഫ്‌ജെ)ന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റൊരു ‘ഇന്ത്യന്‍ ഏജന്റിനെ’ യുഎസ് നീതിന്യായ വകുപ്പ് (DoJ) തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. സിഖ്സ് ഫോര്‍ ജസ്റ്റിസ് തന്നെയാണ് ഇത് സംബന്ധിച്ച യുഎസ് കോടതി രേഖ പുറത്തുവിട്ടത്. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച പന്നൂനിനെ വധിക്കാന്‍ ജിഎസ് എന്ന ഏജന്റിന് 15,000 ഡോളര്‍ നല്‍കിയതായി എസ്എഫ്‌ജെ അവകാശപ്പെട്ടു.

‘govt’s forfeiture bill of particulars’എന്ന തലക്കെട്ടോടെയുള്ള എസ്എഫ്ജെ പുറത്തിറക്കിയ രേഖയിലുള്ളത് കുറ്റപത്രത്തിലെ കൗണ്ട്‌സ് ഒന്ന് മുതല്‍ മൂന്ന് വരെ വിവരിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ഫലമായി ന്യൂയോര്‍ക്കിലെ 27-ാം സ്ട്രീറ്റിലെ 11-ാം അവന്യൂവില്‍ താമസിക്കുന്ന ജിഎസ് എന്ന വ്യക്തിയില്‍ നിന്ന് 2023 ജൂണ്‍ 9-ന് യുഎസ് കറന്‍സിയില്‍ 15,000 ഡോളറോ അല്ലെങ്കില്‍ അതിന് തുല്യമായ സ്വത്തോ കണ്ടുകെട്ടണമെന്നാണ്.

ഈ കേസില്‍, ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ യുഎസ് നിയമപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. നിഖിലിന്റെ വിചാരണ ഈ വര്‍ഷം മധ്യത്തോടെ നടക്കും . ജൂണിലോ ജൂലൈയിലോ വിചാരണ തീയതി നിര്‍ദ്ദേശിക്കുന്ന സംയുക്ത കത്ത് സമര്‍പ്പിക്കാന്‍ ഗുപ്തയ്ക്കും പ്രോസിക്യൂഷനും മാര്‍ച്ചില്‍ യുഎസ് കോടതി ഉത്തരവിട്ടിരുന്നു. 53 കാരനായ ഗുപ്തയെ 2023 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റ് ചെയ്ത് യുഎസിലേക്ക് നാടുകടത്തുകയായിരുന്നു. പന്നൂനെ കൊല്ലാന്‍ ഒരു ഹിറ്റ്മാനെ നിയമിക്കാന്‍ ശ്രമിച്ചതിന് 2023 നവംബറില്‍ യുഎസ് Doj കുറ്റപത്രത്തില്‍ 53 കാരനായ നിഖില്‍ ഗുപ്തയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. നിഖില്‍ , ഇന്ത്യയിലെ ചിലരുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.