വാഷിംഗ്ടണ്‍: ചാർലി കിർക്കിന്‍റെ കൊലപാതകത്തെ ന്യായീകരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ് ലാൻഡൗ ആണ് ഇക്കാര്യം അറിയിച്ചത്. വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ വിസ അടുത്തിടെ റദ്ദാക്കിയ സംഭവത്തെത്തുടർന്നാണ് ഈ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
വിദേശികൾ അക്രമത്തെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ലാൻഡൗ തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. ചിലർ സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ പ്രശംസിക്കുന്നതും നിസ്സാരമാക്കുന്നതും കണ്ടപ്പോൾ തനിക്ക് അറപ്പ് തോന്നി. അത്തരം വിദേശികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ തന്നെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വെടിവെപ്പിനെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റിന് മറുപടിയായി, പോസ്റ്റ് ചെയ്തയാളുടെ പേര് അറിയാമെങ്കിൽ അവരുടെ വിസ ഉടൻ റദ്ദാക്കും. പക്ഷേ, അവർക്ക് വിസയുണ്ടോ എന്ന് സംശയമുണ്ടെന്നും ലാൻഡൗ പറഞ്ഞു. അടുത്തിടെയായി വിസകൾ റദ്ദാക്കുന്നതിൽ തനിക്കുള്ള താൽപ്പര്യം ലാൻഡൗ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.












