അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്; ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

വാഷിംഗ്ടണ്‍ : യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് യു എസ് ഫെഡറല്‍ റിസര്‍വ് കുറച്ചത്. നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാണ് പുതിയ നിരക്ക്. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്.

തൊഴില്‍ മേഖല ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനമെന്നാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്. തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. മിനിമം ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

പലിശനിരക്ക് വെട്ടിക്കുറച്ചത് ‘താല്‍ക്കാലികമായ’ നടപടി മാത്രമാണെന്ന്, പണനയ പ്രഖ്യാപനത്തിനുശേഷം യുഎസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചതോടെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.