എല്ലാവരും എന്നോട് ആവശ്യപ്പെട്ടു, ‘ഇപ്പോൾ വെടിവെക്കരുത്’; ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും ആക്രമണമെന്ന് ട്രംപ്; ഇറാന് കടുത്ത മുന്നറിയിപ്പ്

വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ “അങ്ങേയറ്റം ഗൗരവമേറിയതും ആഴത്തിലുള്ളതുമായ” ചർച്ചകൾ നടന്നുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാർത്താ വെബ്‌സൈറ്റായ ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ നയതന്ത്ര ചർച്ചകൾ വിജയത്തിലെത്തിയില്ലെങ്കിൽ ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണങ്ങളിലേക്ക് മടങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുടെയും നേതാക്കളുടെയും പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാന് നേരെയുള്ള ബോംബാക്രമണങ്ങൾ താത്കാലികമായി നിർത്തിവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. “ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും എന്നോട് ആവശ്യപ്പെട്ടു: ‘ഇപ്പോൾ വെടിവെക്കരുത്'” എന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ചർച്ചകൾക്ക് എത്രത്തോളം സമയം നൽകുമെന്ന ചോദ്യത്തിന്, “കൂടുതൽ സമയമൊന്നുമില്ല, ഒന്നുകിൽ കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കണം അല്ലെങ്കിൽ ഒന്നും നടക്കില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി.

രണ്ടാഴ്ചത്തോളമായി തുടർച്ചയായി നടന്നു വന്ന അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് വിരാമമിട്ട് വെള്ളിയാഴ്ചയാണ് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് ഉത്തരവിട്ടത്. ഒമാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനുമായി ചർച്ചകൾ നടത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ ഇടവേളയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള സൈനിക നടപടിക്ക് അമേരിക്കൻ സൈന്യം സജ്ജമാണെന്നാണ് ട്രംപിന്റെ നിലപാട്.

More Stories from this section

family-dental
witywide