
അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും നിലവിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളുടെ ഫലമാണ് ഇനി നിർണായകം. അതേസമയം, ഹോർമൂസ് തീരത്തെ ഇറാന്റെ സൈനികശേഷി പൂർണ്ണമായി തകർത്തുവെന്നും ഇനി ആവശ്യമെങ്കിൽ വലിയ തോതിലുള്ള സൈനിക നീക്കമാണ് വേണ്ടതെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി നിലപാടെടുത്തതായി സൂചനയുണ്ട്.
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ആദ്യ ഉപാധിയായി ലബനനിൽ നിന്നുള്ള ഇസ്രയേലിന്റെ പൂർണ്ണമായ പിന്മാറ്റമാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനിടെ, ഇറാന്റെ ഉപരോധം മറികടന്ന് ഹോർമൂസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്ന് കടലിലെ മൈനിൽ തട്ടി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ പിന്തുണയോടെ കടക്കാൻ ശ്രമിച്ച കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
അതിനിടെ, ഇറാന്റെ കപ്പൽ യുക്രൈൻ ആക്രമിക്കുകയും ഒരു നാവികൻ കൊല്ലപ്പെടുകയും ചെയ്തതോടെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. അമേരിക്കയെ ആക്രമിക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കവെയാണ് യുക്രൈന് നേരെ ഇറാൻ പരസ്യമായ തിരിച്ചടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രയേലിന് വേണ്ടിയാണ് യുക്രൈൻ ഈ ആക്രമണം നടത്തിയതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയതോടെ സംഘർഷം റഷ്യ-യുക്രൈൻ-യൂറോപ്പ് തലത്തിലേക്ക് പടരുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
No Direct Talks With US: Iran Demands Israeli Withdrawal From Lebanon to End Conflict















