ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജ് അന്തരിച്ചു; വിടവാങ്ങിയത് കോടതിമുറിയിലെ കരുണയുടെ മുഖമായിരുന്ന ഫ്രാങ്ക് കാപ്രിയോ

വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ യുഎസ് ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയായിരുന്നു മരണം.

തന്റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയായിരുന്ന ഇദ്ദേഹത്തിന്റെ ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഷോ വളരെ പ്രശസ്തമായിരുന്നു. ഫ്രാങ്കിന്റെ കോടതി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്ന വീഡിയോകള്‍ നിരവധിപ്പേരിലെ സഹാനുഭൂതി പിടിച്ചുപറ്റുന്നതായിരുന്നു. താന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ മുമ്പ് പറഞ്ഞിട്ടുണ്ട്. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം സായാഹ്ന ക്ലാസുകളിലൂടെയാണ് നിയമ ബിരുദം സ്വന്തമാക്കിയത്.